ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; ജ്വല്ലറി ഡയറക്‌ടർ അറസ്‌റ്റിൽ

LATEST UPDATES

6/recent/ticker-posts

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; ജ്വല്ലറി ഡയറക്‌ടർ അറസ്‌റ്റിൽ



കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്‌റ്റിൽ. ജ്വല്ലറി ഡയറക്‌ടറായ കണ്ണൂർ മാട്ടൂൽ സ്വദേശി ഹാരിസ് അബ്‌ദുൾ ഖാദറിനെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്‌. വഞ്ചനാ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. കേസുമായി ബന്ധപ്പെട്ട് ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ നടന്നിരുന്നു.


മുൻ എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിലാണ് ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ നടത്തിയത്. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. വീടുകൾക്ക് പുറമെ ഇവരുടെ സ്‌ഥാപനങ്ങളിലും റെയ്‌ഡ്‌ നടത്തി. ഒൻപത് ഇടങ്ങളിലാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി രമേശ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.


ജ്വല്ലറിയുടെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ, വിദേശ നിക്ഷേപം, ആസ്‌തി വിവരങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു പരിശോധന. ഫാഷൻ ഗോൾഡിന്റെ പേരിൽ 800 പേരിൽ നിന്നായി അകെ 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എംസി കമറുദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്‌റ്റർ ചെയ്‌തിരുന്നത്‌.


2006ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ളക്‌സിലാണ് ആദ്യ കമ്പനി രജിസ്‌റ്റർ ചെയ്‌തത്‌. പിന്നീട് 2007ലും 2008ലും 2012ലും 2016ലുമായാണ് മറ്റു കമ്പനികൾ രജിസ്‌റ്റർ ചെയ്‌തത്‌. എന്നാൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്‌ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.


മുസ്‌ലിം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്‌ഥാപനമെന്ന് പറഞ്ഞാണ് ഇവർ ആളുകളെ സമീപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ലീഗ് അണികളായ സമ്പന്നരും പാവങ്ങളും ഇവരുടെ വലയിൽ വീണു. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാവാതിരുന്നത്. പിന്നീട് നേതാക്കൾ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Post a Comment

0 Comments