ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്നത് പരിഗണിക്കുന്നു. 18 വയസിനു മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകുന്നതാണ് ഉചിതമെന്നു വിദ്ഗധ സമിതിയിലെ ചിലർ അഭിപ്രായപ്പെട്ടിരുന്നു. സാങ്കേതിക വിദ്ഗധ സമിതി ശുപാർശ നൽകിയാൽ തീരുമാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.
വരുംദിവസങ്ങളിൽ രാജ്യാന്തര വിമാന സർവീസ് പൂർവസ്‌ഥിതിയിലാകുന്നത് കൂടി പരിഗണിക്കുമ്പോൾ ബൂസ്‌റ്റർ ഡോസ് നൽകുന്നതാണ് അഭികാമ്യം എന്നാണ് വിലയിരുത്തൽ. നിലവിൽ, ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും 60 വയസിനു മുകളിലുള്ളവർക്കും മാത്രമാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്.
ഇവർ രണ്ടാം ഡോസ് എടുത്ത് 9 മാസം (39 ആഴ്‌ച) പിന്നിടുമ്പോൾ, നേരത്തെയെടുത്ത വാക്‌സിൻ തന്നെ കുത്തിവയ്‌ക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യവും സ്വകാര്യ ആശുപത്രികളിൽ പണമീടാക്കിയും ബൂസ്‌റ്റർ ഡോസെടുക്കാൻ സൗകര്യമുണ്ട്. ചൈനയിൽ ഉൾപ്പെടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് കൂടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
0 Comments