കൊല്ലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ റെയ്മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി ചൂഷണത്തിനിരയാക്കിയത്. ഇരവിപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി റെയ്മണ്ട് ജോസഫ് പ്രണയത്തിലാകുകയായിരുന്നു. ഇതേത്തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് യുവതി റെയ്മണ്ടിന്‍റെ ഇരവിപുരത്തുള്ള വീട്ടിൽ താമസമാക്കി. നിയമപരമായി വിവാഹം കഴിക്കാതെയാണ് റെയ്ണ്ടും യുവതിയും ഇരവിപുരം പനമൂടുള്ള വീട്ടില്‍ രണ്ടര വർഷമായി താമസിച്ചുവരുന്നത്. ഇതിനിടെ യുവതിയുടെ പക്കല്‍നിന്ന് സ്വര്‍ണവും പണവും പ്രതി തട്ടിയെടുക്കുകയായിരുന്നു. സ്വർണം ഇയാൾ പണയം വെക്കുകയും വിൽക്കുകയും ചെയ്തു. ഇതിനുശേഷവും കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.
അതിനിടെ മൊബൈലിൽ ചിത്രീകരിച്ച ഇവരുടെ കിടപ്പറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ആദ്യ ഭർത്താവിൽനിന്ന് പ്രതി നാലു ലക്ഷം രൂപയും തട്ടിയെടുത്തു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിെന്‍റ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ദിനേശ് എ.എസ്.ഐ മഞ്ജുഷ, സുരേഷ്, എസ്.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ