പാലക്കാട്: ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കടയിലെത്തി ആക്രമിച്ച ആറുപേരും ഒളിവിൽ. എലപ്പുള്ളിയിലെ പോപുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ഏപ്രില്‍ 15ന് രാത്രി തന്നെ പ്രതികാരക്കൊല ലക്ഷ്യമിട്ട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപത്തെ മൈതാനത്ത് ഗൂഢാലോചന നടത്തിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ശ്രീനിവാസനെ കൊലപ്പെടുത്താൻ തീരുമാനിക്കും മുമ്പ് മറ്റ് രണ്ടുപേരെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. വിജയിക്കാത്തതിനെ തുടർന്നാണ് ശ്രീനിവാസനിലേക്ക് എത്തിയത്. തുടർന്ന് മേലാമുറിയിലെത്തി പരിസര നിരീക്ഷണം നടത്തി.
വാഹനങ്ങളും ആയുധങ്ങളും സംഘടിപ്പിച്ച് ഉച്ചയോടെ കൃത്യം നടത്തുകയായിരുന്നു. കൃത്യത്തിനായി നിയോഗിച്ചവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടാവുകയോ ആക്രമണശേഷം രക്ഷപ്പെടാന്‍ കഴിയാതെ വരികയോ ചെയ്താല്‍ ഇടപെടാന്‍ മേലാമുറി ഭാഗത്ത് സംഘത്തിലെ മറ്റ് നാലു പേര്‍ നിലയുറപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
രണ്ടു പേരുടെ അറസ്റ്റുൾപ്പടെ ആറു പേർ പിടിയിലാണെന്നും ബാക്കിയുള്ളവരുടെ അറസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും എ.ഡി.ജി.പി പറഞ്ഞു. ശ്രീനിവാസനെ വെട്ടിവീഴ്ത്തിയ മൂന്നാളുൾപ്പെടെ ആറംഗ സംഘം ഒളിവിലാണ്. ഇവർക്കായി നിരീക്ഷണങ്ങളും പരിശോധനകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്.
0 Comments