തിരുവനന്തപുരം: ഹോട്ടലിൽ നിന്നു വാങ്ങിയ ഭക്ഷണപ്പൊതിയിൽ ചത്ത പാമ്പിന്റെ തോൽ കണ്ടെത്തിയതായി പരാതി. നെടുമങ്ങാട് (Nedumangad) ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് ചത്ത പാമ്പിന്റെ തോൽ കണ്ടെത്തിയത്.
നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട് മാനാടിമേലേ പുത്തൻ വീട്ടിൽ പ്രസാദിന്റെ ഭാര്യ പ്രിയ മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാൻ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പ്രിയ ഭക്ഷണപൊതി വാങ്ങിയത്.
മകൾ കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടർന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചു എന്നും പ്രിയ പറഞ്ഞു. തുടർന്ന് നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ ചത്ത പാമ്പിന്റെ തോൽ ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.
0 Comments