കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പുറത്തെടുത്തു. ഫോറൻസിക് സംഘം, തഹസിൽദാർ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂർ ജൂമാ മസ്ജിദ് ഖബറിടത്തിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി. ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.
ഫോറൻസിക് സംഘത്തിന്റെ അഭിപ്രായം അനുസരിച്ചു പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടക്കുമെന്ന് തഹസിൽദാർ എ എം പ്രേംലാൽ അറിയിച്ചു. എംബാം ചെയ്തതിനാല്‍ മൃതദേഹം കൂടുതൽ അഴുകിയിരുന്നില്ല.
റിഫയുടെ മരണത്തിലെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. തുടരന്വേഷണത്തിൽ നിർണയകമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. മരണത്തിലെ ദൂരൂഹത മാറണമെന്നും റിഫക്ക് നീതി കിട്ടണമെന്നും അമ്മ ഷറീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റ്മോർട്ടം നടന്നാൽ മകൾക്ക് സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷയും ഷറീന പങ്കുവെച്ചു.
മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും , മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം ആർ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. ഭർത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
0 Comments