ഗായകൻ കൃഷ്ണകുമാർ കുന്നത്തിൻ്റെ മരണത്തിൽ കേസെടുത്ത് കൊൽക്കത്ത പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിൻ്റെ അനുമതി ലഭിച്ചാൽ ഉടൻ പോസ്റ്റ്മാർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കെകെയുടെ കുടുംബം കൊൽക്കത്തയിലുണ്ട്.
ഇന്നലെ കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മരണം. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിപാടിക്കിടെ അദ്ദേഹത്തിനു ദേഹാസ്വസ്ഥ്യം ഉണ്ടായതായും അത് പരിപാടി നടത്തിപ്പുകാർ അവഗണിച്ചു എന്നും ആരോപണമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
നിരവധി ഭാഷകളില്‍ പാടിയ രാജ്യത്തെ ഏറ്റവും പ്രമുഖ ഗായകരില്‍ ഒരാളാണ് കെ.കെ. 1990കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ ‘പാല്‍’, ‘യാരോന്‍’ തുടങ്ങിയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പാല്‍ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതല്‍, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു.
വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാന മേഖലയിലും തന്റെ വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്‌തിയാണ് ഈ പ്രവാസി മലയാളി. ബോളിവുഡ് സിനിമകള്‍ക്കായി നിരവധി ജനപ്രിയ ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. കെകെയുടെ നിര്യാണത്തില്‍ പ്രമുഖർ അനുശോചനങ്ങൾ അറിയിച്ചു.
0 Comments