കാഞ്ഞങ്ങാട്: ഹൃദയഭേദകമായിരുന്നു ആ യാത്രയയപ്പ്. ഖദീജ ടീച്ചറെ വിട്ടുപിരിയാനാകാതെ ക്ലാസ് മുറിയിൽ കുഞ്ഞുമക്കൾ കരഞ്ഞു. കൂട്ടക്കനി ഗവ. യു.പി സ്കൂളിൽനിന്ന് സ്ഥലംമാറ്റംകിട്ടി പോകുന്ന അധ്യാപിക ഖദീജക്ക് നൽകിയ യാത്രയയപ്പാണ് വികാരനിർഭരമായത്. നാലു വർഷം ഇവിടെ അധ്യാപികയായിരുന്ന ഇവർ ഇതിനോടകം കുട്ടികളുടെ മനസ്സ് കീഴടക്കി. സ്നേഹനിധിയായ ടീച്ചർ തങ്ങളെ വിട്ടുപോവുന്നത് അവർക്ക് ഉൾകൊള്ളാനാവുമായിരുന്നില്ല. കുട്ടികൾ കെട്ടിപ്പിടിച്ച് കരഞ്ഞു.
2004ൽ ജില്ലയിലെ പെരുമ്പട്ട സ്കൂളിൽ പാർട്ട്ടൈം ഹിന്ദി യു.പി അധ്യാപികയായി സേവനം ആരംഭിച്ച ടീച്ചർ 2005ൽ മുഴുസമയ അധ്യാപികയായി. ജി.എച്ച്.എസ്.എസ് കടമ്പാർ സ്കൂളിലും 2009 മുതൽ ജി.എഫ്.യു.പി.എസ് അജാനൂർ സ്കൂളിലും സേവനമനുഷ്ഠിച്ചശേഷം 2018ലാണ് ജി.യു.പി.എസ് കൂട്ടക്കനിയിലെത്തുന്നത്. പുളിങ്ങോത്തുള്ള വീട്ടിൽനിന്ന് 100 കിലോമീറ്റർ ദിവസവും സഞ്ചരിച്ചാണ് ടീച്ചർ സ്കൂളിൽ എത്തിയിരുന്നത്. വീടിനടുത്തുള്ള പ്രദേശമെന്നതിനാലാണ് പരപ്പയിലേക്ക് മാറ്റം വാങ്ങിയത്.
0 Comments