ബുധനാഴ്‌ച, ജൂലൈ 13, 2022

  


കാസർകോട് ; കാലവര്‍ഷ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടേയും മറ്റു നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാരുടേയും ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും അവ വിലയിരുത്തുന്നതിനുമായാണ് യോഗം ചേര്‍ന്നത്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ 151 വീടുകളാണ് തകര്‍ന്നത്. 135 വീടുകള്‍ ഭാഗീകമായും 16 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മഞ്ചേശ്വരം താലൂക്കില്‍ രണ്ട് മരണവും കാസര്‍കോട് താലൂക്കില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ടുമൂലം ദുരിതം അനുഭവിക്കുന്ന പനത്തടി പഞ്ചായത്തിലെ ഒമ്പത് ആദിവാസി കുടുംബങ്ങളെ പട്ടയം നല്‍കി മാറ്റി പാര്‍പ്പിക്കാന്‍ യോഗത്തില്‍ തിരുമാനമായി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധന സഹായ വിതരണം ഒരാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കും. കൂടാതെ മഴയില്‍ തകര്‍ന്ന നീലേശ്വരത്തെ ദേശീയ പാത ഉടന്‍ നന്നാക്കാനും യോഗം തീരുമാനിച്ചു. ജില്ലയില്‍ ചില സ്ഥലങ്ങളില്‍ വര്‍ഷംതോറും വെള്ളം കയറുന്നുണ്ട്. അതിനുള്ള ശ്വാശ്വത പരിഹാരത്തിനായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കും. പനത്തടി പഞ്ചായത്തിലെ കമ്മാടിയിലാണ് ദുരന്ത നിവാരണ ക്യാമ്പ് നിലവിലുള്ളത്. ആറ് കുടുംബങ്ങളില്‍ നിന്നായി 19 പേര്‍ ഇവിടുത്തെ ക്യാമ്പില്‍ കഴിയുന്നുണ്ട്. ഡി.ഡി.എം.എ അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, നഗരസഭാ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. റോഡരികിലും പൊതുഇടങ്ങളിലും സ്‌കൂള്‍ വളപ്പിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചു നീക്കാന്‍ ട്രീ കമ്മിറ്റികള്‍ ചേരുന്നതിന് നിര്‍ദ്ദേശം നല്‍കി. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 13 വരെ മഴക്കെടുതിയില്‍ ജില്ലയില്‍ 5,759 കര്‍ഷകര്‍ക്ക് കൃഷി നാശമുണ്ടായി. 606.52 ഹെക്ടര്‍ കൃഷി നശിച്ചു. 429. 77 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ