ഞായറാഴ്‌ച, ഓഗസ്റ്റ് 28, 2022


പാകിസ്ഥാനെ കണ്ണീരിലാഴ്ത്തി മിന്നൽ പ്രളയം. മഹാപ്രളയത്തിൽ ആയിരത്തിലേറെ പേർ രാജ്യത്ത് മരണപ്പെട്ടതായാണ് വിവരം. പ്രളയസാഹചര്യത്തിൽ പാകിസ്ഥാനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസിയും അൽ ജസീറയും റിപ്പോർട്ട് ചെയ്യുന്നു. മാരകമായ വെള്ളപ്പൊക്ക കെടുതികളെ നേരിടാൻ ലോകം പാകിസ്ഥാനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭ്യർഥിച്ചു.


പ്രളയത്തിൽ ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായതായും മൂന്നര കോടിയോളം പേർ പ്രളയക്കെടുതി അനുഭവിക്കുകയുമാണ്. 7 ലക്ഷത്തോളം വീടുകളാണ് രാജ്യത്ത് തകർന്നത്.150 പാലങ്ങളും മൂവായിരത്തിലധികം കിലോമീറ്റർ റോഡും പ്രളയത്തിൽ നശിച്ചിട്ടുണ്ട്. 57 ലക്ഷം ജനങ്ങൾ പ്രളയത്തിൽ അഭയകേന്ദ്രങ്ങളില്ലാതെ നിൽക്കുകയാണെന്നാണ് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.


പാക്കിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്വാ മേഖലയിൽ മാത്രം 24 പാലങ്ങളും 50 വലിയ ഹോട്ടലുകളും ഒലിച്ചുപൊയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെ കൂടാതെ സ്വാത്, ഷാംഗ്ല, മിംഗോറ, കൊഹിസ്ഥാൻ മേഖലകളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തു.



0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ