മലപ്പുറം: കരിപ്പൂരിൽ പോലീസും കസ്റ്റംസും സ്വർണം പിടികൂടുന്നത് പതിവായതോടെ പുതു വഴികൾ തേടുകയാണ് കള്ളക്കടത്ത് മാഫിയ. മലദ്വാരത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച സ്വർണം എക്സ്റേ പരിശോധനയിലൂടെ കണ്ടു പിടിക്കാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്ത് സംഘം പതിവ് ഒളിപ്പിക്കൽ ഇടം മാറ്റിയത്. ഞായറാഴ്ച പൊലീസ് സ്വർണം കണ്ടെടുത്തത് വായയ്ക്കുള്ളിൽ നിന്നാണ്.
കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ (24) ആണ് വായ്ക്കകത്ത് സ്വർണ ബിസ്കറ്റ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു പിടിയിലായത്. 233 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ബിസ്കറ്റുകള്‍ നാല് വീതം കഷ്ണങ്ങളാക്കി വായ്ക്കകത്താക്കി ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്സല്‍ ശ്രമിച്ചത്. നാവിനു അടിയിൽ ആയി ആണ് ഇയാൾ ചോക്കലേറ്റ് കഷ്ണങ്ങളുടെ വലിപ്പത്തിൽ ഉള്ള സ്വർണ ബിസ്കറ്റ് ഒളിപ്പിച്ചത്. മുഖത്ത് മാസ്കും ധരിച്ചിരുന്നു. ഒറ്റനോട്ടത്തിലും ശരീരത്തിൽ നടത്തുന്ന എക്സറേ പരിശോധനയിലും ഇത് കണ്ടെത്താൻ കഴിയില്ല എന്ന കണക്ക് കൂട്ടലിലാണ് അഫ്സൽ സ്വർണം വായ്ക്കുള്ളിൽ ഒളിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് (AI 998) അബ്ദുല്‍ അഫ്സല്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 6 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് അഭ്യന്തര വിപണിയില്‍ 12 ലക്ഷം രൂപ വില വരും.
0 Comments