കാഞ്ഞങ്ങാട്
: മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് കൈമാറാനായി കൊണ്ടുവന്ന പണവുമായി ഏജന്റിനെ വിജിലൻസ് സംഘം പിടികൂടി. ഡ്രൈവിങ് സ്കൂൾ ഉടമകളിൽ നിന്നു പണം ശേഖരിച്ച ഏജന്റിനെ പിന്തുടർന്ന വിജിലൻസ് സംഘം സബ് ആർടി ഓഫിസിൽ വച്ചാണ് കയ്യോടെ പിടികൂടിയത്.
ഏജന്റ് പുല്ലൂരിലെ എ.രാജകൃഷ്ണനാണ് (50) പിടിയിലായത്. ഇയാളിൽ നിന്നു 56,520 രൂപയും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർക്ക് കൈമാറാനാണു തുക കൊണ്ടുവന്നതെന്നും ഇയാള്‍ക്കെതിരെയും ജോയിന്റ് ആർടിഒ എസ്.ബിജു, എംവിഐ: കെ.വി.ജയൻ, എഎംവിഐമാരായ സുധീഷ്, ഷിജിൽ, ഷാജു എന്നിവർക്കെതിരെയും നടപടിക്കു ശുപാർശ ചെയ്യുമെന്നു വിജിലൻസ് ഡിവൈഎസ്പി: കെ.വി.വേണുഗോപാൽ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് വിജിലൻസ് സംഘം ഏജന്റ് രാജകൃഷ്ണനെ പിന്തുടർന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയുമായി ബന്ധപ്പെട്ട പണമാണ് ഇയാൾ ഡ്രൈവിങ് സ്കൂളുകളിൽ നിന്നു കൈപ്പറ്റിയത്. ഓരോ ഡ്രൈവിങ് സ്കൂളിൽ നിന്നും വാങ്ങേണ്ട തുക എഎംവിഐ രാജകൃഷ്ണന് വാട്സാപ്പിൽ അയച്ചു കൊടുത്തതിന്റെ രേഖയും വിജിലൻസ് പിടിച്ചെടുത്തു.
ഡ്രൈവിങ് സ്കൂളുകളിൽ നിന്നു ഏജന്റ് രാജകൃഷ്ണൻ പണം പിരിച്ച രേഖകളും വിജിലൻസ് സംഘം കണ്ടെത്തി. പരസ്യമായി പണം പിരിക്കാൻ നിർദേശം നൽകിയതിനും കൈക്കൂലി നിയന്ത്രിക്കേണ്ടവർ തന്നെ അതിന് കൂട്ടു നിന്നതിനും നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി കെ.വി.വേണുഗോപാൽ പറഞ്ഞു. ഗൂഗിൾ പേ വഴിയും ധാരാളം പേർ ഏജന്റ് രാജകൃഷ്ണന് പണം അയച്ചു കൊടുത്തിട്ടുണ്ട്. ഇതും പരിശോധിക്കും. പരിശോധനയ്ക്ക് കൃഷി ഓഫിസർ നിഖിൽ, എഎസ്ഐ സുഭാഷ് ചന്ദ്രൻ, വി.രാജീവൻ, പി.കെ.രഞ്ജിത്ത്, എ.വി.രതീഷ് എന്നിവർ നേതൃത്വം നൽകി.
0 Comments