പീഡനക്കേസിൽ വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിയായ യുവാവിനെ കോടതി വെറുതെവിട്ടു. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (30) മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി വെറുതെവിട്ടത്.
പരാതിക്കാരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജറാക്കി.
2022ല്‍ ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെതിരെ മലപ്പുറം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ ഭര്‍ത്താവ് തന്നെ വ്യാജമായി ബലാത്സംഗക്കേസ് കൊടുക്കാന്‍ നിർബന്ധിച്ചുവെന്ന് പരാമര്‍ശിച്ചിരുന്നു. ഈ പരാതിയുടെ കോപ്പി പ്രതിക്കുവേണ്ടി ഹാജറായ അഡ്വ. പി. സാദിഖലി അരീക്കോട്, അഡ്വ. സാദിഖലി തങ്ങള്‍ എന്നിവര്‍ കോടതിയില്‍ ഹാജറാക്കി.
മാത്രമല്ല, പരാതിക്കാരിയുടെ വീടിന്റെ തേപ്പ് ജോലി ചെയ്തിരുന്നതില്‍ അഷ്റഫിന് ലഭിക്കാനുള്ള പണം നല്കാത്തതിലുണ്ടായ തര്‍ക്കം സംബന്ധിച്ച് മഞ്ചേരി സി.ജെ.എം കോടതിയിലുള്ള കേസും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതോടെ വീട്ടമ്മ പരാതി വ്യാജമാണെന്ന് കോടതിയില്‍ സമ്മതിക്കുകയായിരുന്നു.
0 Comments