ഒന്നര വർഷം മുൻപ് കളവ് പോയ സ്കൂട്ടറെയും അടിച്ചുമാറ്റിയ ആളെയും കയ്യോടെ പിടികൂടി എ.ഐ ക്യാമറ. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശിയായ ഷിജുവിന്റെ സ്കൂട്ടറാണ് ഒന്നര വർഷം മുൻപ് ചാലാ മാര്‍ക്കറ്റില്‍ നിന്ന് കാണാതായത്. മോഷണം പോയെന്ന് മനസ്സിലാക്കിയ ഷിജു പോലീസിനു പരാതി നൽകുകയായിരുന്നു. എന്നാൽ അന്വേഷണം എവിടെയുമെത്തിയില്ല. അങ്ങനെ സ്കൂട്ടർ പൂർണമായി നഷ്ടമായെന്ന് മനസ്സിലാക്കി.
എന്നാൽ ഒന്നര വർഷത്തിനിപ്പുറം തന്റെ കാണാതായ സ്കൂട്ടര്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഷിജു . കഴിഞ്ഞ ജൂണ്‍ പകുതി കഴിഞ്ഞപ്പോള്‍ ഷിജുവിനെ ഫോണില്‍ ഒരു മെസേജ് വന്നു. ഷിജുവിന്റെ കാണാതെ പോയ സ്കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ ഷിജു യാത്ര ചെയ്തതിന് എ.ഐ ക്യാമറ പിഴയിട്ടെന്ന മെസേജായിരുന്നു അത്. എന്നാൽ ക്യാമറയ്ക്ക് തെറ്റിയതാവുമെന്ന് കരുതി ഷിജു ഗൗനിച്ചില്ല. എന്നാൽ ഇത് ആവർത്തിച്ചപ്പോഴാണ് മനസ്സിലായത് കാണാതെ പോയ സ്കൂട്ടര്‍ ആണെന്ന്.
തിരുവനന്തപുരത്തെ ആര്യനാടുള്ള എ.ഐ ക്യാമറയിലാണ് സ്കൂട്ടര്‍ കണ്ടത്. ഇതോടെ തൻറെ കാണാതെ പോയ സ്കൂട്ടര്‍ ആര്യനാട് ആരോ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഷിജു മോട്ടോര്‍ വാഹനവകുപ്പില്‍ പരാതി നല്‍കി. തിരുവനന്തപുരം ആര്‍.ടി.ഒ അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വിജേഷിന്റെ നേതൃത്വത്തിലെ സംഘം അന്വേഷണം തുടങ്ങി. രണ്ട് ദിവസത്തെ അന്വേഷണത്തിൽ ഷിജുവിന്റെ കാണാതായ സ്കൂട്ടറും അത് അടിച്ചുമാറ്റിയ ആളെയും കയ്യോടെ പിടികൂടി.
0 Comments