എയർഹോസ്റ്റസിനെ കൊന്ന കേസിലെ പ്രതി ലോക്കപ്പിനുള്ളിൽ മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

എയർഹോസ്റ്റസിനെ കൊന്ന കേസിലെ പ്രതി ലോക്കപ്പിനുള്ളിൽ മരിച്ച നിലയിൽ



എയർഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അന്ധേരിയിലെ ലോക്കപ്പിൽ പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ. മുംബൈയിലെ മരോൾ ഏരിയയിലെ ഫ്ലാറ്റിൽ 23 കാരിയായ എയർഹോസ്റ്റസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിക്രം അത്വാളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


ഛത്തീസ്ഗഢ് സ്വദേശിയായ രൂപാൽ ഓഗ്രേയാണ് ഫ്ലാറ്റിനുള്ളിൽ കൊലചെയ്യപ്പെട്ടത്. എയർ ഇന്ത്യയിൽ പരിശീലനത്തിനായി ഏപ്രിലിൽ മുംബൈയിൽ എത്തിയതായിരുന്നു രൂപാൽ. മരോളിലെ കൃഷൻലാൽ മർവ മാർഗിലെ എൻജി കോംപ്ലക്സിലെ ഫ്ലാറ്റിൽ ഞായറാഴ്ച രാത്രി മൃതദേഹം കണ്ടെത്തി 12 മണിക്കൂറിനുള്ളിൽ ഓഗ്രേയുടെ റെസിഡൻഷ്യൽ സൊസൈറ്റിയുടെ മാലിന്യ ശേഖരണ ജീവനക്കാരനായ 40 കാരനായ വിക്രം അത്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.


കേസ് അന്വേഷണത്തിൽ യുവതി അവളുടെ സഹോദരിക്കും കാമുകനുമൊപ്പം ഫ്‌ളാറ്റിൽ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ സഹോദരിയും കാമുകനും എട്ട് ദിവസം മുമ്പ് നാട്ടിലേക്ക് പോയി. അതിനിടെയാണ് യുവതിയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് ഇപ്പോൾ തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും എയർഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു.


മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്താൻ ഇരയുടെ കുടുംബത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് പോലീസ്.


വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് രൂപാലിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതി താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി പ്രതി വീട്ടുജോലി ചെയ്തു വരികയായിരുന്നുവെന്ന് പവായ് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments