ബേക്കൽ: പള്ളിക്കര ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിക്ക് പുതിയ കെട്ടിടം ഒരുങ്ങി. ഹോമിയോപ്പതി വകുപ്പില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചിലവിലാണ് പള്ളിക്കര ബേക്കല്‍ ജംക്ഷനില്‍ 134 ചതുരശ്ര മീറ്ററില്‍ കെട്ടിടം നിര്‍മ്മിച്ചത്. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി ഉയര്‍ത്തപ്പെട്ട ഡിസ്‌പെന്‍സറിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ആയുഷ് വകുപ്പ് നാലര ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക
വിനിയോഗിച്ച് പുതിയ കെട്ടിടത്തില്‍ യോഗ ഹാളും ഒരുക്കിയിട്ടുണ്ട്. ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യത്തിന് പുറമേ മുലയൂട്ടുന്നതിനും അംഗപരിമിതര്‍ക്കുള്ള പ്രത്യേക ശുചിമുറിയും സജ്ജീകരിച്ചിട്ടുണ്ട്. ചുറ്റുമതില്‍, കമാനം, യോഗ ഹാള്‍ മെയിന്റനന്‍സ്, ഇന്‍വേര്‍ട്ടര്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കായി പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പത്ത് ലക്ഷത്തോളം രൂപ നടപ്പ് വര്‍ഷം നീക്കിവെച്ചിട്ടുണ്ട്.
ദിവസവും നൂറ്റമ്പതിലധികം രോഗികള്‍ പ്രയോജനപ്പെടുത്തുന്ന ഡിസ്‌പെന്‍സറി ഉടനടി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. നേരത്തെയുണ്ടായിരുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മൂലം വര്‍ഷങ്ങളായി പഞ്ചായത്ത് വക കെട്ടിടത്തിലാണ് ഹോമിയോ ഡിസ്‌പെന്‍സറി പ്രവര്‍ത്തിച്ചിരുന്നത്.
0 Comments