സുൽത്താൻ ബത്തേരി: വയനാട് വീണ്ടും ഒരു ജീവൻ കൂടി കടുവയെടുത്തു. മരോട്ടിത്തറപ്പിൽ കുട്ടപ്പന്‍റെ മകന്‍ പ്രജീഷ് (26) ആണ് കൊല്ലപ്പെട്ടത്. ബത്തേരിക്ക് സമീപം വാകേരി മൂടക്കൊല്ലിയിലെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പല ഭാഗങ്ങളും വേര്‍പെട്ടിരുന്നു.
ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ പോയപ്പോഴാണ് പ്രജീഷ് കടുവയുടെ മുന്നിൽപെട്ടത്. തിരിച്ചുവരാത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടതു തുടയും തലയുടെ ഒരു ഭാഗവും കടുവ തിന്ന നിലയിലായിരുന്നു.
സംഭവമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണിയുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഇന്ന് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി വയനാട്ടില്‍ ജീവന്‍ നഷ്ടമാകുന്നത്.
നേരത്തെ പലപ്പോഴായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് ജനങ്ങളെ ഭീഷണിയിലാക്കിയിരുന്നു. അമ്പലവയലില്‍ ഉള്‍പ്പെടെ കടുവയിറങ്ങിയ സംഭവത്തില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
0 Comments