വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവായപ്പോൾ നാട്ടുകാരെല്ലാം ചേർന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഒടുവിൽ സമീപത്തെ വീട്ടിൽ ഒളിഞ്ഞു നോക്കാൻ എത്തിയ ആളെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി. ആളെ കണ്ടപ്പോൾ നാട്ടുകാർ ഒന്നും ഞെട്ടി. വാട്‌സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്‌മിൻ! താമരശ്ശേരിക്ക് സമീപം കോരങ്ങാട് സ്വദേശിയായ 35 കാരനാണ് പിടിയിലായത്. അതേസമയം ആർക്കും പരാതിയില്ലാത്തതിനാൽ ആളെ താക്കിത് ചെയ്തുവിട്ടു. സ്ഥലത്തെ പ്രധാനിയാണ് പിടിയിലായ ആൾ. കോരങ്ങാട് വീട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചത് മുതൽ നാട്ടുകാർക്കിടയിൽ ഇയാൾ സുപരിചിതനായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി പ്രദേശത്ത് രാത്രികാലങ്ങളിൽ വീടുകളിൽ ഒഴിഞ്ഞുനോട്ടം സ്ഥിരം സംഭവമായിരുന്നു. സന്ധ്യമുതൽ അർദ്ധരാത്രി വരെയുള്ള സമയങ്ങളിൽ ആണ് എത്തിനോട്ടക്കാർ വീടുകളിൽ എത്തിയിരുന്നത്. സിസിടിവി ദൃശ്യത്തിലൂടെ ഒരാളെ കണ്ടെത്തിയെങ്കിലും, അതേ ദിവസം മറ്റൊരു സ്ഥലത്തും എത്തിനോട്ടം സംഭവം ഉണ്ടായിരുന്നു. സംഭവം പതിവായതോടെ നാട്ടുകാർ ചേർന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു. പിടിയിലായ യുവാവാണ് ഗ്രൂപ്പുണ്ടാക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത്.
നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി മേഖലയിലെ പലയിടത്തും ഇത്തരം സംഭവങ്ങളുണ്ടായെന്നും ഇയാൾ ഗ്രൂപ്പിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾ പകൽസമയങ്ങളിൽ കണ്ടുവെച്ച് രാത്രി ബൈക്കിലെത്തി എത്തിനോക്കുന്നതായിരുന്നു ഇയാളുടെ രീതി. കറുപ്പു വസ്ത്രമാണ് രാത്രി ഇടാറുള്ളത്. അസാമാന്യ മെയ് വഴക്കത്തോടെ വീടുകളിൽ വലിഞ്ഞുകയറി സ്ത്രീകളുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നതായിരുന്നു ഇയാളുടെ പ്രധാനവിനോദം.
പലതവണ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ആർക്കും പിടികൊടുക്കാതെ മിന്നൽപോലെ ഓടിരക്ഷപ്പെടാനും ഇയാൾ വിദഗ്‌ധനായിരുന്നു. ആദ്യം പിടിയിലായ യുവാവിൻ്റെ അയൽവാസിയാണ് അഡ്‌മിൻ. രണ്ടുദിവസം മുൻപ് പരപ്പൻപൊയിലിലെ ഒരുവീട്ടിലും ഇയാളെത്തി. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഏണി വച്ചാണ് വീട്ടിലെ രണ്ടാംനിലയിൽ വലിഞ്ഞുകയറിയത്. കിടപ്പുമുറിയിലേക്കായിരുന്നു ഒളിഞ്ഞുനോട്ടം. ഈ സമയം വീട്ടിലുണ്ടായിരുന്ന പെൺകുട്ടി ആളെ ശ്രദ്ധിച്ചു. പിന്നെ ഒച്ചപ്പാടായി.
ഇതോടെ വീടിൻ്റെ രണ്ടാംനിലയിൽനിന്ന് ഇയാൾ ചാടിയെങ്കിലും വീണത് നാട്ടുകാരുടെ മുന്നിലേക്കായിരുന്നു.
ആളെ പിടികൂടിയപ്പോളാണ് വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനാണ് വിരുതനെന്ന് നാട്ടുകാർക്ക് ബോധ്യമായത്.
0 Comments