എല്ലാ പള്ളികളും തർക്കത്തിലേക്ക് വലിച്ചിഴച്ചു ഹിന്ദുക്കളുടെ നേതാവ് ആകാമെന്ന് ആരും കരുതേണ്ട; മുന്നറിയിപ്പുമായി മോഹൻ ഭാഗവത്

എല്ലാ പള്ളികളും തർക്കത്തിലേക്ക് വലിച്ചിഴച്ചു ഹിന്ദുക്കളുടെ നേതാവ് ആകാമെന്ന് ആരും കരുതേണ്ട; മുന്നറിയിപ്പുമായി മോഹൻ ഭാഗവത്



നാഗ്പൂർ: അജ്മീർ ദർഗ, ഡൽഹി ജമാ മസ്ജിദ്, സംബൽ.. തുടങ്ങിയ നിരവധി പള്ളികൾക്കും ദർഗകൾക്കും മേൽ തീവ്ര ഹിന്ദുത്വ സംഘം അവകാശവാദം ഉന്നയിച്ചു കൊണ്ടിരിക്കെ, മുന്നറിയിപ്പുമായി RSS മേധാവി മോഹൻ ഭാഗവത് രംഗത്ത്. ഹിന്ദു നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ രാമക്ഷേത്രം പോലുള്ള തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നത് അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിൽ പൂനെയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


“വൈവിധ്യങ്ങൾ ആയ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ ജീവിക്കാനാകും എന്നതിന് ഇന്ത്യ ഒരു മാതൃക കാണിക്കണം.

നമ്മള്‍ ഇന്ത്യക്കാർ വളരെക്കാലമായി സൗഹാര്‍ദ്ദപരമായി ജീവിക്കുന്നു. ഇന്ത്യക്കാര്‍ തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കി, മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് രാജ്യത്തെ ലോകത്തിന് മാതൃകയാക്കാന്‍ശ്രമിക്കുക ആണ് വേണ്ടത്. രാമക്ഷേത്രം നിര്‍മിച്ചതിന് ശേഷം സമാനമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഹിന്ദുക്കളുടെ നേതാക്കളാകാമെന്ന് ചിലര്‍ കരുതുന്നു. ഇത് സ്വീകാര്യമല്ല. അയോധ്യയിലെ രാമക്ഷേത്രം വിശ്വാസത്തിന്റെ ഭാഗമാണ്. അവിടെ ക്ഷേത്രം നിര്‍മിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരില്‍ മറ്റിടങ്ങളില്‍ തര്‍ക്കമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് ഹിന്ദുക്കളുടെ സംസ്‌കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താന്‍ കഴിയേണ്ടതുണ്ട് – മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

Post a Comment

0 Comments