തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയേയും അമ്മാവനേയും കോടതി കുറ്റക്കാരിയായി കണ്ടെത്തിയപ്പോള്‍ കേസിലെ രണ്ടാംപ്രതി മാതാവ് സിന്ധുവിനെ വെറുതേവിട്ടു. കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ഗ്രീഷ്മയ്‌ക്കെതിരേ കൊലപാതകം അടക്കമുള്ള കുറ്റം തെളിയിക്കപ്പെട്ടു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.
സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. തെളിവുകളുടെ അഭാവമാണ് സിന്ധുവിന് തുണയായത്. അതേസമയം അമ്മാവന്‍ തെളിവ് നശിപ്പിച്ചതിനാലാണ് കുറ്റക്കാരനായത്. കേസിലെ പ്രതി ഗ്രീഷ്മ കാമുകന്‍ ഷാരോണിനെ ഒഴിവാക്കാന്‍ വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേസില്‍ നിര്‍ണ്ണായകമായി മാറി.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു വിവാഹാലോചന വന്നതിനെ തുടര്‍ന്ന് ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ വിഷം കൊടുത്തു ഗ്രീഷ്മ കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തല്‍. ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതിയിട്ടു. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം നല്‍കി. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയപ്പോള്‍ അവശനായ ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലൂം ചികിത്സയില്‍ കഴിയുമ്പോള്‍ 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരണമടയുകയുമായിരുന്നു. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി ഷാരോണ്‍ മരണമൊഴി നല്‍കി. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ പറഞ്ഞിരുന്നു.
മരണമൊഴി കേസില്‍ നിര്‍ണ്ണായകമാകുകയും ചെയ്തു. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തത്.
0 Comments