‘കളി തുടങ്ങുന്നേയുള്ളൂ’ : പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പ്രതിജ്ഞ

‘കളി തുടങ്ങുന്നേയുള്ളൂ’ : പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പ്രതിജ്ഞ



ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് അമേരിക്കയ്ക്ക് എതിരെ പ്രതികാരം ഉണ്ടാകുമെന്ന് അറിയിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കയ്ക്ക് എതിരെ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ അറിയിച്ചു. ‘കളി അവസാനിച്ചിട്ടില്ല’ എന്ന് സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉന്നത ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്നാണ് അദ്ദേഹം സൂചന നല്‍കിയിരിക്കുന്നത്.
അതേസമയം തങ്ങള്‍ ഒരു സാഹചര്യത്തിലും ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രയേലിനെതിരെ കൂടുതല്‍ വിനാശകരമായ പ്രതികരണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം, ആണവനിലയങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് പെസെഷ്‌കിയാന്‍ അറിയിച്ചു.
ഇറാന്‍ തങ്ങളുടെ ദേശീയ പരമാധികാരം, പ്രാദേശിക സമഗ്രത, ദേശീയ സുരക്ഷ എന്നിവയെ ആവശ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സംരക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഖായ് എക്സില്‍ പോസ്റ്റ് ചെയ്തു, ‘ഒരു ആണവായുധമില്ലാത്ത രാജ്യത്തിനെതിരെ ആണവായുധം കൈവശം വച്ചിരിക്കുന്ന ഒരു രാഷ്ട്രം നടത്തുന്ന മനസ്സാക്ഷിയില്ലാത്ത ആക്രമണ പ്രവൃത്തിയാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം, ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, ഇറാനുമായി ചര്‍ച്ചകള്‍ തുടരാനും ദീര്‍ഘകാല യുദ്ധം ഒഴിവാക്കാനുമുള്ള സന്നദ്ധത ട്രംപ് ഭരണകൂടം സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് വൈസ് പ്രസിഡന്റും പെന്റഗണ്‍ മേധാവിയും ഉന്നത സൈനിക ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി. ഇറാന്റെ സൈനിക ശേഷിയുടെ അഭാവം ഇറാനെ സമാധാന ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. ഇറാനുമായി അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു.

Post a Comment

0 Comments