കാസർകോട്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂൾ കലോത്സവത്തിൽ മൈം ഷോ അവതരിപ്പിച്ചത് നിർത്തിവെപ്പിച്ച സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കാസർഗോഡ് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലുണ്ടായ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. ഫലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും അദ്ദേഹം അറിയിച്ചു.
മന്ത്രിയുടെ കുറിപ്പ്
കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിൽ കലോത്സവത്തിൽ മൈം അവതരിപ്പിച്ചതിന് പരിപാടി നിർത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം.
പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം.
പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.

0 Comments