കോഴിക്കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്ര 2026 ജനു.1ന് കാസർകോട്ട് തുടക്കം കുറിക്കും. മനുഷ്യർകൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. അനുബന്ധമായി ജനുവരി ആറിന് തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്‌നേഹയാത്രയും നടക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്. മനുഷ്യൻ അപകടം നിറഞ്ഞ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അവർ പൊതുവിൽ നേരിടുന്ന ഒരുപാട് വെല്ലുവിളികളുണ്ട്. ഒന്ന് അന്യോന്യമുളള ചേരിതിരിവുകളാണ്. വർഗീയമായി മനുഷ്യരെ വ്യത്യസ്ത കള്ളികളായിത്തിരിച്ച് വെറുപ്പും ശത്രുതയും വിതക്കുകയാണ്. വെറുപ്പ് നിറഞ്ഞ മനസ്സോടെ ജീവിക്കുന്ന ഒരു സാമൂഹ്യ സാഹചര്യമുണ്ട്. ഒരാള്‍ സഹജീവികള്‍ക്ക് വേണ്ടി ചെയ്യുന്ന സദ്കർമങ്ങളെ അയാളുടെ വർഗം നോക്കി വിലയിരുത്തി അതിനെ നിരുത്സാഹപ്പെടുത്തുന്ന സ്ഥിതിയുണ്ട്. മനുഷ്യർക്ക് അറിവ്, വസ്ത്രം, പാർപ്പിടം, സ്വസ്ഥ ജീവിതം എല്ലാം ആവശ്യമാണ്. അതവരുടെ അവകാശമാണ്. അഭിപ്രായ സ്വാതന്ത്യവും മത സ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും ജന്മാവകാശങ്ങളാണ്. അവ തന്റെ അവകാശമാണെന്നും ചോദിച്ചു വാങ്ങേണ്ടതാണെന്നും അറിയാത്ത മനുഷ്യർ വിവിധ തരം അതിവൈകാരികതകളുടെ ആജ്ഞാനുവർത്തികളായി മാറുന്നു. ചൂഷകമനസ്സുള്ളവർ അവരെ വെറുപ്പ് വിതക്കാനുള്ള ഉപകരണങ്ങളാക്കുന്നു. അറിവില്ലാത്ത മനുഷ്യർ പോർവിളിച്ച് അന്യോന്യം കൊല്ലുന്നു. ലഹരിക്കടിമയാവുന്നു. മറ്റുള്ളവരെ ലഹരിക്ക് കീഴ്‌പ്പെടുത്തുന്നു. അങ്ങനെ കിട്ടുന്ന നൈമിഷിക സുഖത്തിലും സാമ്പത്തിക ലാഭത്തിലും ആകൃഷ്ടരാവുന്നു. അനീതിക്കെതിരായ ധർമസമരം ലോകത്ത് ഇല്ലാതാകുന്നു. ലാഭക്കൊതിയന്മാർക്ക് അവരുടെ താല്പര്യങ്ങൾ വിറ്റഴിക്കാനുളള വെറുമൊരു കമ്പോളമായി മനുഷ്യരാശി മാറുന്നു. ഫലമോ, ദുർബല വിഭാഗങ്ങൾ എന്നും ദുർബലരും ചൂഷകർ എന്നും ചൂഷകരുമായിത്തീരുന്നു. ഈയൊരു സ്ഥിതി ലോകത്തിന്റെ ദുരന്തമാണ്. ഓരോ ജീവിക്കുമുള്ള അവകാശങ്ങൾ വകവെച്ചു കൊടുത്തു കൊണ്ടുളള നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും നല്‍കുന്ന ഒരു ആദർശ സമൂഹത്തിന്റെ നിർമ്മിതിയാണ് നാം അടിയന്തിരമായി ലക്ഷ്യം വെക്കേണ്ടത്. അതാണ് ഈ യാത്രയുടെയും അനുബന്ധ പദ്ധതികളുടെയും ഉള്ളടക്കം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ