ബുധനാഴ്‌ച, ജനുവരി 07, 2026


കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞ കേസില്‍ ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള, മണ്ണംകുഴി, പുതുക്കുടി സ്വദേശി ഹമീദ് അലി(65)യാണ് മരിച്ചത്. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി തലപ്പാടിയില്‍ വച്ച് കേരള കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞ് പിന്‍വശത്തെ ഗ്ലാസ് തകര്‍ത്ത കേസില്‍ ഉള്ളാള്‍ പൊലീസ് ഹമീദ് അലിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി ഫ്‌ളാറ്റില്‍ തിരിച്ചെത്തിയിരുന്നു. ബുധനാഴ്ച രാവിലെ കോയമ്പത്തൂരിലുള്ള ഭാര്യ നിരവധി തവണ ഫോണ്‍ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. സംശയം തോന്നിയ ഭാര്യ അയല്‍വാസികളെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. അവര്‍ എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ഹുക്കില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കട്ടിലിനു മുകളില്‍ കസേര വച്ചാണ് ഹുക്കില്‍ കുരുക്കിട്ടതെന്നു സംശയിക്കുന്നു. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ