വെള്ളിയാഴ്‌ച, ഫെബ്രുവരി 27, 2026




തിരുവനന്തപുരം: കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ മാറ്റി. പകരം തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യനെ കാസര്‍കോട് ജില്ലാ കലക്ടറായി നിയമിച്ചു. ഇമ്പശേഖറിന് പുതിയ നിയമനം നല്‍കിയിട്ടില്ല. ടൂറിസം ഡയറക്ടറായ ശിഖ സുരേന്ദ്രനാണ് പുതിയ തൃശൂര്‍ ജില്ലാ കലക്ടര്‍. കെ. ഇമ്പശേഖര്‍ കാസര്‍കോട്ട് മൂന്ന് വര്‍ഷം തികയാറാകുമ്പോഴാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ജില്ലയുടെ 25-ാമത് കലക്ടറായി 2023 മെയ് 19നാണ് ഇമ്പശേഖര്‍ ചുമതലയേറ്റത്. ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ജലഅതോറിറ്റി എം.ഡിയായി പോയ ഒഴിവിലായിരുന്നു നിയമനം. കാസര്‍കോടിനെ ദേശീയ പുരസ്‌കാര തിളക്കത്തില്‍ എത്തിച്ചാണ് ഇമ്പശേഖറിന്റെ മടക്കം. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ മികച്ച ഇലക്ഷന്‍ ജില്ലയായി പ്രഖ്യാപിച്ച കാസര്‍കോടിന് വേണ്ടി അടുത്തിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവില്‍ നിന്ന് ജില്ലാ വരണാധികാരി കൂടിയായ കെ. ഇമ്പശേഖര്‍ പുസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ഡിജിറ്റല്‍ സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിരുന്നു. ഇമ്പശേഖര്‍ നേതൃത്വം നല്‍കിയ ഐ ലീഡ് പദ്ധതിക്ക് 2024ലെ സാമൂഹിക നീതി വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. സാങ്കേതിക വിദ്യയോടൊപ്പം തന്നെ സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ജില്ലാ ഭരണകൂടം കാണിച്ച അംഗീകാരമായിരുന്നു ഇത്. പുതിയ കലക്ടര്‍ അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറി എത്തിയ കുടുംബത്തിലെ ഏലം കര്‍ഷകന്‍ സി. പാണ്ഡ്യന്റെയും അംഗന്‍വാടി അധ്യാപിക ഉഷയുടെയും മകനായി ഇടുക്കിയിലെ ഏലപ്പാറ ബോണാമിയിലാണ് അര്‍ജുന്‍ പാണ്ഡ്യന്‍ ജനിച്ചത്. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരില്‍ അസി. കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പര്‍വതാരോഹണത്തിലെ നേട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എല്‍ബ്രസും കീഴടക്കിയ ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ