വെള്ളിയാഴ്‌ച, ജൂൺ 26, 2026



കാഞ്ഞങ്ങാട്: മയക്കുമരുന്ന് സംഘത്തെ ചോദ്യം ചെയ്ത മദ്രസ അധ്യാപകനെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞദിവസം രാത്രി അജാനൂര്‍ കടപ്പുറം പാലായിയിലാണ് സംഭവം. മാണിക്കോത്ത് മിഫ്താഹുല്‍ ഉലൂം കൊളവയല്‍ ദാറുല്‍ ഉലൂം എന്നീ മദ്രസകളിലെ അധ്യാപകനും യൂത്ത് ലീഗ് ഭാരവാഹിയുമായ അജാനൂര്‍ പാലായിലെ ഇന്‍സാഫ് യമാനി (29) യെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇന്‍സാഫ് യമാനിയെ മന്‍സൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടുന്തല പള്ളിയിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പള്ളിയിലേക്ക് കഴിഞ്ഞ ദിവസം 12 മണിയോടെ നടന്നുപോകുമ്പോഴാണ് സംഭവം.

പാലായിലെ ഒരു വീട്ടില്‍ രണ്ടുപേര്‍ വാതിലില്‍ ഉറക്കെ തട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നത് ഇന്‍സാഫ് യമാനിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യം തിരക്കാനായി അങ്ങോട്ട് പോയി. വീട്ടില്‍ നിന്ന് ഒരു യുവാവിനെ ഭീഷണിപ്പെടുത്തി കൂടെ കൊണ്ടുപോകാന്‍ ശ്രമവും നടത്തുന്നുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമര്‍ദ്ദനം. മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഏറെ നേരം പ്രതിരോധിച്ചു നിന്നെങ്കിലും മര്‍ദ്ദനം സഹിക്കവയ്യാതെ ഇവിടെനിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറയുകയായിരുന്നു.

മയക്കുമരുന്ന് വിതരണം ചെയ്തിട്ട് പോലും തങ്ങളെ ആര്‍ക്കും പഠിക്കാന്‍ കഴിഞ്ഞില്ലെന്നും തന്നെ ആക്രമിച്ചാലും ആരും ഒന്നും ചെയ്യില്ലെന്നും വെല്ലുവിളിച്ചാണ് അക്രമണമെന്ന് ഇന്‍സ്ഫ് പറഞ്ഞു. പ്രദേശത്തെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് വരുന്ന ഇന്‍സാഫ് യമാനി പൊലീസിന്റെ ട്രോമാകെയര്‍ വളണ്ടിയര്‍ കൂടിയാണ്. ആക്രമിച്ച സംഭവവുമായി ബന്ധപെട്ട് ഇട്ടമ്മല്‍ സ്വദേശി കളായ ബാദുഷ, അസീസ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പള്ളിയിലേക്ക് പോവുകയായിരുന്ന അധ്യാപകനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് ചവിട്ടി വീഴ്ത്തി ബ്ലേഡ് പൊലുള്ള ആയുധം കൊണ്ട് താടിക്ക് മുറിവേല്‍പ്പിച്ചുവെന്നാണ് കേസ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ