തിരുവനന്തപുരം/ന്യൂഡൽഹി: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് പോകുന്നതിന് 15 ലക്ഷം രൂപ ചെലവിനത്തിൽ നൽകണമെന്ന കർണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഒരുങ്ങുന്നു. തുക കുറച്ചു തരണമെന്ന് മഅ്ദനി കോടതിയിൽ ആവശ്യപ്പെടും. ജസ്‌റ്റിസ് എസ്.എ.ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ മഅദനിയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നാളെ ഈ വിഷയം ഉന്നയിക്കും. ഇതിന് മുന്നോടിയായി കർണാടക സർക്കാരിന് മഅ്ദനിയുടെ അഭിഭാഷകർ ഇന്ന് നോട്ടീസ് നൽകും.
അതേസമയം, മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പി.ഡി.പി വർക്കിംഗ് ചെയർമാൻ പൂന്തുറ സിറാജിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി കർണാടക സർക്കാരിന് കേരളം കത്തയയ്ക്കും. മഅ്ദനിയുടെ മാതാപിതാക്കളും നാളെ മുഖ്യമന്ത്രിയെ കാണുന്നുണ്ട്.
എ.സി.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം 19 പേരുടെ യാത്ര, ഭക്ഷണം, താമസം എന്നിവയും ജി.എസ്.ടിയും ചേർത്ത് 14.8 ലക്ഷം രൂപയാണ് കർണാടക ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസുകാരുടെ വിമാനയാത്ര ചെലവ് വേറെയാണിത്.
0 Comments