ഗൂഢാലോചന സംഘത്തെ തുറന്നുകാട്ടി ദിലീപിന്റെ ജാമ്യഹര്‍ജി; ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര ആരോപണം

ഗൂഢാലോചന സംഘത്തെ തുറന്നുകാട്ടി ദിലീപിന്റെ ജാമ്യഹര്‍ജി; ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇത്തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് സിനിമാ മേഖലയിലെ ചിലര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി. തന്നെ കേസില്‍ കുടുക്കിയതാണെന്നും അതിനു പിന്നിലെ ഗൂഢാലോചന സംഘത്തെ തുറന്നുകാട്ടിയുമാണ് ദിലീപ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.

തനിക്ക് പള്‍സര്‍ സുനിയെ മുഖ പരിചയം പോലുമില്ല. താന്‍ ജയിലില്‍ ആയതോടെ 'രാമലീല' അടക്കം ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാനാവാതെ കിടക്കുകയാണ്. സിനിമാ മേഖലയില്‍ 50 കോടി രൂപയുടെ പ്രതിസന്ധിയാണ് സംഭവിച്ചിരിക്കുന്നത്.

സിനിമയിലെ ചുരുക്കം ചിലര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ശക്തരായ ആളുകളാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മാധ്യമങ്ങളെയും പോലീസിനെയും രാഷ്ട്രീയ നേതാക്കളേയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ദിലീപ് 51 പേജുള്ള ഹര്‍ജിയില്‍ പറയുന്നു.

ലിബര്‍ട്ടി ബഷീറിന് തന്നോട് ശത്രുതയുണ്ട്. അദ്ദേഹത്തിന്റെ തീയേറ്റര്‍ വ്യവസായം തകര്‍ത്തത് താനാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിട്ടുണ്ട്. തന്നെ ഒന്നാം നമ്പര്‍ ശത്രുവായി ലിബര്‍ട്ടി ബഷീര്‍ കണ്ടു. അദ്ദേഹത്തിന് ഭരണകക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തന്നെ പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തത് പുതിയ തീയേറ്റര്‍ സംഘടന നിലവില്‍ വരുന്നതിന്റെ തലേന്നാണ്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ല. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് അയാള്‍ ശ്രമിച്ചത്. താന്‍ അന്വേഷണവുമായി ഇതുവരെ പൂര്‍ണ്ണമായും സഹകരിച്ചു. ഇനിയും സഹകരിക്കും. ിതുവരെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നും ദിലീപ് വ്യക്തമാക്കുന്നു.

അഡ്വ.ബി.രാമന്‍പിള്ള വഴിയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ഹര്‍ജി കോടതി തള്ളിയിരുന്നു. അഡ്വ.കെ.രാംകുമാര്‍ ആയിരുന്നു മുന്‍പ് ദിലീപിന്റെ അഭിഭാഷകന്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയി ഒരു മാസം തികയുന്ന ദിവസമാണ് ദിലീപ് ശക്തമായ വാദങ്ങളുമായി പുതിയ ജാമ്യാപേക്ഷ നല്‍കുന്നത്.

Post a Comment

0 Comments