മടിക്കൈ ജിഷ വധം: ഭര്‍തൃസഹോദരഭാര്യ ഒന്നാംപ്രതിയാകും

മടിക്കൈ ജിഷ വധം: ഭര്‍തൃസഹോദരഭാര്യ ഒന്നാംപ്രതിയാകും

കാഞ്ഞങ്ങാട് : മടിക്കൈ ജിഷ വധക്കേസില്‍ ഗൂഡാലോചനാകുറ്റം തെളിഞ്ഞു. ഇതോടെ കേസില്‍ ഭര്‍തൃസഹോദരഭാര്യ ഒന്നാംപ്രതിയാകും. ഭര്‍തൃസഹോദരനെയും ഭാര്യയെയും സ്വമേധയാ പ്രതികളാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സോനു എം പണിക്കര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജിഷയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ ശ്രീലേഖ ഒന്നാം പ്രതിയാകും. നേരത്തേ അറസ്റ്റിലായ പ്രതി മദന്‍മാലിക് രണ്ടാംപ്രതിയും ഭര്‍തൃസഹോദരന്‍ ചന്ദ്രന്‍ മൂന്നാം പ്രതിയുമാകും. ഇവര്‍ക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കൊലക്ക് പ്രോത്സാഹനം നല്‍കല്‍, ഒളിവില്‍ കഴിയാന്‍ സഹായം നല്‍കല്‍ എന്നീ വകുപ്പുകളാണ് ചുമത്തുക.

മടിക്കൈ അടുക്കത്ത് പറമ്പിലെ ഗള്‍ഫുകാരനായിരുന്ന രാജേന്ദ്രന്റെ ഭാര്യ എളേരിത്തട്ട് സ്വദേശിനി ജിഷ 2012 ഫെബ്രുവരി 19ന് രാത്രി 8 മണിയോടെയാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ വീട്ടുവേലക്കാരന്‍ ഒറീസ കട്ടക്ക് സ്വദേശി മദനന്‍ എന്ന മധു (23)വിനെ സംഭവത്തിന് പിറ്റേ ദിവസം കൊല നടന്ന വീടിന്റെ ടെറസില്‍ നിന്നുമാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ മദന്‍മാലികിനെ രണ്ടുമാസം മുമ്പ് കോടതിയില്‍ ഹാജരാകുന്നതിന് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദന്‍ മാലിക് ഇപ്പോള്‍ കാസര്‍കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.

പിന്നീട് കേസ് വിചാരണക്ക് വന്നപ്പോള്‍ തുടക്കത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം അബ്ദുല്‍ സത്താര്‍ ചന്ദ്രനെയും ലേഖയെയും പ്രതിയാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. എന്നാല്‍ വിചാരണ പുരോഗമിച്ചതോടെയാണ് ഗവ. പ്ലീഡറുടെ ആവശ്യം ന്യായമാണെന്ന് കോടതി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇരുവരെയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ണായകമായ ഉത്തരവ് നല്‍കിയത്. ജിഷയുടെ കൊലപാതകത്തില്‍ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റിയും ജിഷയുടെ പിതാവും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Post a Comment

0 Comments