തിങ്കളാഴ്‌ച, ജനുവരി 01, 2018
ആലപ്പുഴ : സര്‍ക്കാര്‍ഓഫീസുകള്‍ ഇനി വിജിലന്‍സിന്റെ നിരന്തര നിരീക്ഷണത്തില്‍. ഓരോ വകുപ്പിലെയും പ്രവര്‍ത്തനം പരിശോധിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരുടെ വരവുംപോക്കും മുതല്‍ പെരുമാറ്റംവരെ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം.

കൈക്കൂലിക്കാരെ പിടിക്കുന്ന വിജിലന്‍സിന്റെ പതിവുരീതി മാറ്റാന്‍കൂടിയാണ് പുതിയ നിര്‍ദേശങ്ങള്‍. ജനങ്ങള്‍ക്ക് സേവനം നടപ്പാക്കുന്നുണ്ടോയെന്നും വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സമയബന്ധിതമായി മറുപടിനല്‍കിയോയെന്നും പരിശോധിക്കണം.

സര്‍ക്കാര്‍ഓഫീസുകളുടെ പ്രവര്‍ത്തനം അഴിമതിരഹിതവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോെടയാണ് വിജിലന്‍സിനെ രംഗത്തിറക്കുന്നത്. നിലവിലുള്ള അധികാരമുപയോഗിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് നടത്തും.

വിജിലന്‍സിന് ലഭിച്ച പത്തുകല്പനകള്‍

1. വകുപ്പിലെ ഓരോ പ്രവര്‍ത്തനവും നിരീക്ഷിക്കുക. 2. എല്ലാ വകുപ്പുകളിലും മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തുക. 3. ഹാജര്‍പുസ്തകം, രജിസ്റ്ററുകള്‍, ഡെയ്!ലി രജിസ്റ്റര്‍, കാഷ്ബുക്ക്, പണത്തിന്റെ ഭൗതികപരിശോധന 4. ഓഫീസ് മാന്വല്‍ റെക്കോഡുകളുടെ പരിശോധന. 5. വിവരാവകാശം, സേവനാവകാശം എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോ. 6. ഓഫീസ് പര്‍ച്ചേസ് നിയമപ്രകാരമാണോ 7. വിവിധ ഏജന്‍സികള്‍ക്കും സ്‌കീമുകള്‍ക്കും അനുവദിച്ച ഫണ്ടുകളുടെ വിനിയോഗം നിരീക്ഷിക്കുക. 8. ഓഫീസുകളില്‍ മദ്യപാനം, ചീട്ടുകളി, പുകവലി എന്നിവയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്കെതിരേ നടപടി. 9. വകുപ്പിലെ ഓഡിറ്റുകളുടെ പരിശോധന. 10. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക.

ജനങ്ങളും ഉണരണം

വിജിലന്‍സ് നിരീക്ഷണം നല്ലതാണ്. കൈക്കൂലികൊടുത്തേ മതിയാവൂ എന്ന മനോഭാവം മാറണം. സത്യസന്ധനായ ഉദ്യോഗസ്ഥന് നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താല്‍ വന്‍ മാറ്റമാണ് സംഭവിക്കുക. -പി.എസ്. സന്തോഷ് കുമാര്‍ ( ജോയന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം.)

പിന്നില്‍ കേന്ദ്രസര്‍ക്കാരും

മോദിസര്‍ക്കാരിന്റെ 'മൈ വിഷന്‍ കറപ്ഷന്‍ ഫ്രീ ഇന്ത്യ' എന്ന പ്രചാരണവും ശില്പശാലകളും പത്തുകല്പനകള്‍ക്ക് പിന്നിലുണ്ട്. സര്‍ക്കാര്‍വകുപ്പുകള്‍ അഴിമതിരഹിതമാകാന്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ