തിങ്കളാഴ്‌ച, ജനുവരി 22, 2018
കൊച്ചി:  നടിയെ ആക്രമിച്ചത് പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്നുള്ള ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും നടിയെ വീണ്ടും അപമാനിക്കാനുള്ള നീക്കമാണിതെന്നും പൊലീസ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. . ഇക്കാര്യം ചൂണ്ടികാട്ടി കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കും.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് എതിര്‍ സത്യവാങ്മൂലം നല്‍കുക. കേസില്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ നിലപാട് അറിയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

രേഖകള്‍ ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ രേഖകള്‍ പ്രതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ദിലീപിന് കൈമാറരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

സുപ്രധാന രേഖകള്‍ കൈമാറാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ദിലീപിന്റെ പരാതി. എന്നാല്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോവുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്റെ സംശയം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ