ബുധനാഴ്‌ച, ജനുവരി 24, 2018
കോഴിക്കോട് : മൂന്നു വയസുകാരനായ മകനെ വഴിയില്‍ ഉപേക്ഷിച്ച് നാടുവിട്ട മാതാവിനെയും കാമുകനെയും കോഴിക്കോട് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയും താമരശേരി സ്വദേശി ലിജിന്‍ ദാസുമാണ് കോഴിക്കോട് നഗരത്തില്‍ നിന്ന് പിടിയിലായത്. കു‍ഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചതിനും ശാരീരികമായി പീഡിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഈ മാസം പത്തിനാണ് യുവതിയെയും മൂന്ന് വയസുകാരനായ മകനെയും കാണാതായത്. വിവരമറിഞ്ഞ് വിദേശത്തായിരുന്ന യുവതിയുടെ ഭര്‍ത്താവ് നാട്ടിലെത്തുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം പതിമൂന്നിന് വൈകിട്ടോടെ മൂന്ന് വയസുകാരനായ മകനെ പാലക്കാട്ടെ ജ്വല്ലറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

മകനെ ഉപേക്ഷിച്ചതായ വിവരം മാതാവാണ് ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചത്. ബന്ധുക്കളും പൊലീസും പാലക്കാട്ടെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. യുവതിയെയും ലിജിനെയും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലുമെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ രാത്രി മാനാഞ്ചിറയ്ക്ക് സമീപത്ത് നിന്നാണ് ഇരുവരും പിടിയിലായത്.

മൂന്നുവയസുകാരനായ മകനെ വഴിയില്‍ ഉപേക്ഷിച്ച് പോകുകയും മാനസികമായും ശാരീരകമായും പീഡിപ്പിക്കുകയും ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഐ.പി.സി 317 പ്രകാരവും മാതാവിനെതിരെ കേസെടുത്തത്. ഇതിന് പ്രേരണ നല്‍കിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 87 പ്രകാരവും ഐപിസി 109 പ്രകാരവും ലിജിന്‍ ദാസിനെ പ്രതിചേര്‍ത്തത്. ഇരുവരെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ