തിങ്കളാഴ്‌ച, ഫെബ്രുവരി 05, 2018
മാവേലിക്കര: ഫ്രീക്കന്മാരായി പാഞ്ഞ എയര്‍ ബസുകള്‍ക്കു മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീണു. അനുമതി കൂടാതെ നിറം മാറ്റിയതിനാണ് 500 രൂപ പിഴ ഈടാക്കിയത്. കൊല്ലം, മാവേലിക്കര രജിസ്ട്രേഷനുകളിലെ രണ്ടു ബസുകള്‍ക്കാണു കഴിഞ്ഞ ദിവസങ്ങളിലായി പിടിവീണത്. ഫുട്ബോള്‍ താരങ്ങളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങളാണ് ബസില്‍ പതിപ്പിച്ചിരുന്നത്. ഓരോ വാഹനത്തിനും 67,000 രൂപ ഫീസും 500 രൂപ പിഴയും ഉള്‍പ്പെടെ രണ്ട് എയര്‍ ബസുകളില്‍ നിന്നു മാത്രമായി സര്‍ക്കാരിലേക്കു ലഭിച്ചത് 1.35 ലക്ഷം രൂപയാണ്. വാഹനങ്ങളില്‍ പരസ്യങ്ങള്‍ പതിക്കുകയോ നിറമോ രൂപമോ മാറ്റുകയോ ചെയ്യണമെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിനെ മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങണം.

പാസഞ്ചര്‍ സര്‍വീസ് നടത്തുന്ന പല ബസുകളും ഇത്തരത്തില്‍ നിറം മാറ്റിയും ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിച്ച് അപകടത്തിനിടയാക്കുന്നവിധം പരസ്യങ്ങള്‍ പതിച്ചും സര്‍വീസ് നടത്തുന്നുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആലപ്പുഴ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഷിബു കെ.ഇട്ടി അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി.ബിജു, എഎംവിഐമാരായ എസ്.സുനില്‍, ഹരികുമാര്‍, ഡ്രൈവര്‍ ഷിജു എന്നിവരടങ്ങിയ സംഘമാണു ബസുകള്‍ പിടികൂടിയത്. ബസുകളില്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന വിധം ചിത്രം പതിച്ച ബസുകള്‍ക്ക് അനധികൃതമായി പരസ്യം പതിച്ചതിനുള്ള ഫീസ് ആണു ചുമത്തിയിരിക്കുന്നത്. ചിത്രമോ എഴുത്തോ ഉപകരണമോ സ്ഥാപിച്ചു പരസ്യം ചിത്രീകരിച്ചാല്‍ ഒരു ചതുരശ്ര സെന്റീമീറ്ററിന് 20 പൈസ നിരക്കില്‍ സര്‍ക്കാരിലേക്കു ഫീസ് അടയ്ക്കണം. ഒരു ബസിന് 67,000 രൂപയാണ് ഇത്തരത്തില്‍ ഫീസ് അടയ്ക്കേണ്ടത്.

ചെവി തുളച്ചു പായുന്ന ബുള്ളറ്റിനും പിടിവീഴും. യഥാര്‍ഥ സൈലന്‍സറുകള്‍മാറ്റി, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വ്യാജ സൈലന്‍സറുകള്‍ ഘടിപ്പിച്ചു നിരത്തിലൂടെ പായുന്ന ബുള്ളറ്റുകള്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. രണ്ടു ദിവസത്തിനിടെ 13 ഇരുചക്രവാഹനങ്ങളെയാണു പിടികൂടിയത്. കടുത്ത ശബ്ദമലിനീകരണമുണ്ടാക്കിയതിനും വാഹനത്തിനു രൂപമാറ്റം വരുത്തിയതിനുമാണു കേസെടുത്തത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) ഇല്ലാത്ത വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ഉള്ള വാഹനങ്ങളുടെ ആര്‍സി പിടിച്ചെടുക്കുകയും ചെയ്തു. വാഹനങ്ങള്‍ക്കു യഥാര്‍ഥ സൈലന്‍സര്‍ ഘടിപ്പിച്ച് വ്യാജ സൈലന്‍സര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കിയാല്‍ മാത്രമേ ആര്‍സി മടക്കി നല്‍കുകയുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. രൂപമാറ്റം വരുത്തിയതിന് 500 രൂപയും ശബ്ദ മലിനീകരണത്തിന് 1000 രൂപയും പിഴ ചുമത്തും. ഒരു തവണ താക്കീതു നല്‍കിയിട്ടും ശബ്ദമലിനീകരണത്തിനു പിടിക്കപ്പെട്ടാല്‍ ആര്‍സി റദ്ദാക്കുമെന്നും അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ