ബുധനാഴ്‌ച, മാർച്ച് 07, 2018
ഇന്ത്യയുടെ ചരിത്രം സംഘപരിവാര്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക് മാറ്റി എഴുതാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗവേഷക സംഘത്തെ നിയമിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ്.

ഏതാണ്ട് ഒന്നര വര്‍ഷത്തിന് മുന്‍പാണ് മോദി സര്‍ക്കാര്‍ ഈ ഗവേഷകസംഘത്തെ നിയോഗിച്ചതെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇത് പുറത്തുവരുന്നത്. ആര്‍ക്കിയോളജിക്കല്‍ തെളിവുകളും ഡിഎന്‍എ തെളിവുകളും ഉപയോഗിച്ച് ഇവിടുത്തെ ആദിമ മനുഷ്യര്‍ ഹിന്ദുക്കളായിരുന്നുവെന്നും ഹൈന്ദവ പുരാണങ്ങള്‍ മിത്ത് അല്ല സത്യമാണെന്ന് സ്ഥാപിക്കലാണ് ഈ ഗവേഷകസംഘത്തിന്റെ ലക്ഷ്യം. 14 പേരാണ് ഈ സംഘത്തിലുള്ളത്.

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള രാജ്യമാണെന്നും തെളിയിക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്ന് അവര്‍ തന്നെ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ബഹുസ്വരതയെ ഇല്ലാതാക്കുക എന്നതും ഹൈന്ദവ മേല്‍ക്കൊയ്മ സൃഷ്ടിക്കുക എന്നതും ഇതില്‍ അന്തര്‍ലീനമായി കിടക്കുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ ചില ഏടുകള്‍ മാറ്റി എഴുതുക എന്നതാണ് തങ്ങളെ എല്‍പ്പിച്ചിരിക്കുന്ന ദൗത്യമെന്നും കമ്മറ്റിയുടെ ചെയര്‍മാന്‍ കെ.എന്‍. ദിക്ഷിത് പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ മേല്‍നോട്ടത്തിലാണ് ഈ കമ്മറ്റി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ 172 മില്യണ്‍ മുസ്ലീംങ്ങള്‍ ഉള്‍പ്പെടെ ഹൈന്ദവ പാരമ്പര്യത്തില്‍നിന്ന് വന്നവരാണെന്നതാണ് ആര്‍എസ്എസ് ഉയര്‍ത്തുന്ന വാദം. ഇതിന് ഒരു ഔദ്യോഗിക ഭാഷ്യം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ യഥാര്‍ത്ഥ നിറം കാവിയാണ്, സാംസ്‌കാരിക മാറ്റങ്ങള്‍ക്ക് ചരിത്രം മാറ്റി എഴുതിയെ മതിയാകു – ആര്‍എസ്എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

സ്‌കൂള്‍ ടെക്സ്റ്റ് ബുക്കിലേക്കും അക്കാഡമിക് റിസര്‍ച്ചിലേക്കും പുതിയ സംഘത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ചേര്‍ക്കപ്പെടുമെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ