തിങ്കളാഴ്‌ച, ജൂൺ 18, 2018
കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ടെങ്കിൽ കേട്ടോളൂ, ഈ ഇനത്തിൽ ഒരു നയാ പൈസ കുറയ്ക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് അസന്നിഗ്ദ്മായി വ്യക്തമാക്കി. ഇത്തരം ഒരു നടപടി എടുത്താൽ അത് ‘വികസന വിരുദ്ധമാകുമെന്ന്’  പറഞ്ഞുകൊണ്ടാണ് ഈ ആവശ്യം ജെയ്റ്റ്ലി തള്ളിയത്.
നിലവിൽ വരുമാനത്തിനു സർക്കാർ മുഖ്യമായും ആശ്രയിക്കുന്നത് പെട്രോൾ, ഡീസൽ നികുതിയെയാണ്. ജനങ്ങൾ അവരുടെ ആദായ നികുതി സത്യസന്ധമായി അടച്ചാൽ മാത്രമേ ഇതിൽ നിന്ന് മോചനമുണ്ടാകൂ എന്ന് ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം  പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 25 രൂപ കുറയ്ക്കണമെന്ന മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ആവശ്യത്തെ അദ്ദേഹം പരിഹസിച്ചു. “ഇത് ഒരു ട്രാപ് ഒരുക്കലാണ്. സർക്കാർ അതിൽ വീഴില്ല”, ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

എക്‌സൈസ് ഡ്യൂട്ടി ഇനത്തിൽ ഒരു രൂപ കുറച്ചാൽ കേന്ദ്ര സർക്കാരിന് 13,000 കോടി രൂപ നഷ്ടമാകും.  അത് അസാധ്യമായ കാര്യമാണ്. ജനങ്ങൾ സത്യസന്ധമായി ആദായ നികുതി അടയ്ക്കുന്നില്ലെന്നും പരോക്ഷമായി ജെയ്റ്റ്ലി കുറ്റപ്പെടുത്തുന്നു. മാസശമ്പളക്കാർ മാത്രമാണ് കൃത്യമായി നികുതി അടയ്ക്കുന്നത്. മറ്റു രീതിയിൽ വരുമാനം ഉണ്ടാക്കുന്നവർ നികുതി കൃത്യമായി അടയ്ക്കുന്നില്ല. അതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നു. ഇതിൽ മാറ്റം ഉണ്ടായാൽ മാത്രമേ പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാൻ കഴിയൂ.
പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുന്നതുകൊണ്ട് സംസ്ഥാന സര്കാരുകളാണ് വലിയ തോതിൽ നേട്ടം കൊയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ