ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2018
മഴക്കെടുതിയില്‍ കേരളം വിറങ്ങലിക്കുമ്പോള്‍ കൈത്താങ്ങുമായി ഇതരസംസ്ഥാന തൊഴിലാളി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 50 പുതപ്പുകളാണ് ഇതരസംസ്ഥാന കമ്പിളി വില്‍പ്പനക്കാരന്‍ സൗജന്യമായി നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാണ് മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു കമ്പിളിപ്പുതപ്പുകള്‍ സൗജന്യമായി നല്‍കിയത്.

ഇരിട്ടി താലൂക്ക് ഓഫീസില്‍ ഓഫീസ് ഇടവേളയില്‍ കമ്പിളിപുതപ്പ് വില്‍ക്കാനെത്തിയ വിഷ്ണുവിനോട് മഴക്കെടുതിയെ കുറിച്ച് ജീവനക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് തന്റെ കൈയിലുണ്ടായിരുന്ന പുതപ്പ് ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കാന്‍ വിഷ്ണു തീരുമാനിച്ചു. ഇതേതുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ കളക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് വിഷ്ണു കമ്പിളി പുതപ്പ് നല്‍കി.

വിഷ്ണുവിന്റെ സഹായഹസ്തം ആദ്യം പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തയായെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് വിഷ്ണുവിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ