തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2018
തിരുവനന്തപുരം; പാവപ്പെട്ടവന്റെ പേരില്‍ ലീഗിന് ആളെക്കൂട്ടാനാണ് ശ്രമമെന്ന സമൂഹമാധ്യമങ്ങളിലെ വിമര്‍ശനത്തിന് വിശദീകരണവുമായി സാമൂഹിക പ്രവര്‍ത്തകനായി ഫിറോസ് കുന്നുംപറമ്പില്‍.

കഴിഞ്ഞ ദിവസം കെ.എം.സി.സിയുടെ പരിപാടിയില്‍ പങ്കെടുക്കവെ, താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മുസ്ലിം ലീഗ് എന്ന തന്റെ പാര്‍ട്ടിയാണെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഫിറോസിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കണ്ടിട്ടില്ല. പാവപ്പെട്ടവന്റെ വീട്ടില്‍ പോകുമ്പോള്‍ രാഷ്ട്രീയം ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല. പഴയകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ചാണ് കെ.എം.സി.സി വേദിയില്‍ പറഞ്ഞതെന്നും ഫിറോസ് പറയുന്നു.

രാഷ്ട്രീയക്കാരനാകാതെ തന്നെ, രാഷ്ട്രീയമില്ലാതെ ജനങ്ങളെ സേവിക്കാമെന്ന് പഠിച്ചയാളാണ് താന്‍. പലരും അവരുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി എന്നെ ഉപയോഗിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ ഇനി തന്നെ ക്ഷണിക്കരുതെന്നും ആ സമയത്ത് പാവപ്പെട്ട ആരെയെങ്കിലും സഹായിക്കാമെന്നും ഫിറോസ് പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ