എൻജിനിയറിംഗ് വിദ്യാര്‍ഥിയുടെ തിരോധാനം: പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി
കാസര്‍ഗോഡ്: അഞ്ചുമാസം മുമ്പ് കാണാതായ എൻജിനിയറിംഗ് വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. അണങ്കൂര്‍ ബൈത്തുല്‍ ആയിഷയിലെ സലീമിന്റെ മകനും മംഗളൂരുവില്‍ ബിടെക് അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷാമിലിനെ (21) ഏപ്രില്‍ 17നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് രാവിലെ ഒന്‍പതോടെ സ്വന്തം വീട്ടില്‍ നിന്ന് കാറോടിച്ചുപോയ ഷാമിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് സലീമിന്റെ പരാതിയില്‍ കാസർഗോഡ് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ഷാമില്‍ കൊണ്ടുപോയ കാര്‍ പിന്നീട് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. കോളജിലും ബന്ധുവീടുകളിലുമടക്കം അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനയും കിട്ടിയില്ല. ഇതിനിടെ ഷാമില്‍ ഗോവയിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഗോവയില്‍ നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല. ഏപ്രില്‍ 14, 15 തീയതികളില്‍ കോളജ് വിദ്യാര്‍ഥികള്‍ വിനോദയാത്രക്ക് പോയപ്പോള്‍ ഒപ്പം ഷാമിലുമുണ്ടായിരുന്നു. അധ്യാപകരടക്കം അറുപതോളം പേരാണ് വിനോദയാത്ര പോയത്. കര്‍ണാടക ദണ്ഡേരിയിലെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വിനോദയാത്രക്കിടെ ആരോ ഷാമിലിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകന്റെ തിരോധാനവും ഈ ഭീഷണിയും തമ്മില്‍ ബന്ധമുണ്ടെന്നും പിതാവ് സലീം ആരോപിക്കുന്നു. അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്ഐ അജിത്കുമാര്‍, എഎസ്ഐമാരായ പ്രദീപ്കുമാര്‍, ലക്ഷ്മി നാരായണന്, സിവില്‍ പോലീസ് ഓഫീസര്‍ ലതീഷ് എന്നിവരാണ് സ്ക്വാഡ് അംഗങ്ങള്‍.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ