ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2018
കാഞ്ഞങ്ങാട്: നിര്‍മ്മാണം ആരംഭിച്ച കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ ട്രാക്കിന് മുകളിലെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ്. എഞ്ചിനീയര്‍ എം രാമലക്ഷ്മി മേല്‍പാലം ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി, ട്രഷറര്‍ പുത്തൂര്‍ മുഹമ്മദ് കുഞ്ഞിഹാജി, സുറൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി എന്നിവരെ അറിയിച്ചു.
കരാറുകാരായ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
എന്നാല്‍ റെയില്‍വേട്രാക്കിന് മുകളിലെ പ്രവര്‍ത്തി നടത്തേണ്ടത് റെയില്‍വേയാണ്. ഇതുകൂടി ആരംഭിച്ചാല്‍ നിര്‍ദ്ദിഷ്ട ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാലം പണി പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് എ ഹമീദ്ഹാജിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ്. എഞ്ചിനീയര്‍ക്ക് കണ്ണൂരില്‍ നേരിട്ട് കണ്ട് നിവേദനം നല്‍കിയത്.  ഇതിന്റെ അവാര്‍ഡ് നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്നും ഉടന്‍ പ്രവര്‍ത്തി ആരംഭിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ്. എഞ്ചിനീയര്‍ നിവേദക സംഘത്തെ അറിയിച്ചു.
35.75 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാലം പണി 18 മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. പാലത്തിന് 418 മീറ്റര്‍ ദൈര്‍ഘ്യവും 300 മീറ്റര്‍ അപ്രോച്ച് റോഡുമാണ് ഉള്ളത്. 21 മീറ്റര്‍ ഉയരത്തില്‍ 10 ഫില്ലറുകളും ഉണ്ട്. സ്ഥലം ഏറ്റെടുപ്പിന് മാത്രമായി 21.75 കോടി രൂപ ചിലവഴിച്ചു. 2017 ഫെബ്രുവരി 9ന് കരാറില്‍ ഒപ്പിട്ട് ഏപ്രില്‍ 14ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് തറക്കല്ലിട്ടത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ