'ഞാന്‍ റെഡിയാണ്'; ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ തയ്യാറെന്ന് രോഹിത് ശര്‍മ

'ഞാന്‍ റെഡിയാണ്'; ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ തയ്യാറെന്ന് രോഹിത് ശര്‍മ

ദുബായ്: ഏഷ്യാകപ്പില്‍ ഏഴാം തവണ ഇന്ത്യ മുത്തമിട്ടപ്പോള്‍ തലയുയര്‍ത്തി നിന്നത് രോഹിത് ശര്‍മ എന്ന നായകന്‍ കൂടിയാണ്. ഏഷ്യാകപ്പ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനാണ് രോഹിത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് പിന്നാലെ ഏഷ്യാ കപ്പില്‍ ഒറ്റ മത്സരവും തോല്‍ക്കാതെ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ അത് രോഹിത്തിന്റെ നായകമികവായി കാണുന്നവര്‍ ഏറെയാണ്.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഏഷ്യാകപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തത് രോഹിത്താണോ അതോ പരിശീലകന്‍ ശാസ്ത്രിയാണോ എന്നായിരുന്നു ഇംഗ്ലണ്ട് പരമ്പരയെ അടിസ്ഥാനമാക്കി ഗാംഗുലി ചോദിച്ചത്. ഇന്നലെ അവസാന പന്തില്‍ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ കിരീടം ചൂടിയപ്പോള്‍ രോഹിത്തിന്റെ നായക മികവ് വീണ്ടും ചര്‍ച്ചയാവുകയാണ്.

അതിനിടെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ തയ്യാറാണെന്ന തരത്തില്‍ രോഹിത്ത് മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും ശ്രദ്ധ നേടി. സ്ഥിരം നായകനായ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലായിരുന്നു രോഹിത്ത് ടീമിനെ നയിച്ചത്. മത്സരത്തിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയെ നയിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് താരം പറഞ്ഞത്.

അവസരം ലഭിക്കുകയാണെങ്കില്‍ ടീമിനെ താന്‍ ഇനിയും നയിക്കുമെന്നാണ് രോഹിത്തിന്റെ പ്രതികരണം. ചിരിച്ചുകൊണ്ടായിരുന്നു താരം നായകനാകുന്നതിനെക്കുറിച്ച് സംസാരിച്ചത്. 'തീര്‍ച്ചയായും. ഞങ്ങള്‍ വിജയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഞാന്‍ റെഡിയാണ്. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ഞാന്‍ തയ്യാറാവും.' രോഹിത്ത് പറഞ്ഞു.

എങ്ങിനെയാകണം നായകനെന്നത് താന്‍ പഠിച്ചത് മുന്‍ നായകന്‍ ധോണിയില്‍ നിന്നാണെന്നും രോഹിത് പറഞ്ഞു. 'ഞങ്ങള്‍ എല്ലായിപ്പോഴും കാര്യങ്ങള്‍ പഠിക്കുന്നത് ധോണിയില്‍ നിന്നാണ്. ഫീല്‍ഡില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നം നേരിടേണ്ടി വന്നാല്‍ അവിടെയതിന് ഉത്തരവുമായി ധോണിയുണ്ടാകും. എല്ലായിപ്പോഴും ചിന്തിക്കുവാനും അതിനുശേഷം പ്രവര്‍ത്തിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്.' രോഹിത് പറയുന്നു.

പരിശീലകന്‍ രവിശാസ്ത്രിയും രോഹിത്തിന്റെ നായകത്വത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. 'രോഹിത്തിനു താരങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിയുന്നുണ്ട്. എല്ലായിപ്പോഴും ശാന്തനായിരിക്കാനും. വളരെ മികച്ച രീതിയില്‍ ബൗളിങ് ചേഞ്ച് വരുത്തുന്നുണ്ട്. അവസാന 30 ഓവറുകളില്‍ 100 റണ്‍സാണ് വഴങ്ങുന്നത്. അത് വലിയ കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്' എന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.

Post a Comment

0 Comments