ചൊവ്വാഴ്ച, ഡിസംബർ 04, 2018
കോട്ടയം: സ്ത്രീകളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവ് പിടിയിലായി. 40കാരിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഓണംതുരുത്ത് നീണ്ടൂർകര പ്രാവട്ടംഭാഗത്ത് മുത്തു എന്ന് വിളിക്കുന്ന എം.വി. അനീഷ് ആണ് പിടിയിലായത്. വധശ്രമക്കേസ് പ്രതിയാണ് ഇയാൾ.

ഇന്റർനെറ്റിൽ നിന്നും വെർച്വൽ നമ്പർ എടുക്കുകയും അതുപയോഗിച്ച് വാട്സാപ്പ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്ന ഇയാൾ പരിചയമുള്ള സ്ത്രീകളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് നഗ്നഫോട്ടോകളായി മാറ്റിയശേഷം അവരുടെ വാട്സാപ്പ് നമ്പരിലേക്ക് അയച്ചുകൊടുക്കും. ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെടുകയായിരുന്നു രീതി.

പരാതിക്കാരിയിൽ നിന്നും അഞ്ചുലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകിയ വീട്ടമ്മ പിന്നീട് പൊലീസിന്റെ നിർദേശാനുസരണം പണം നൽകാമെന്ന് സമ്മതിച്ചു. രാവിലെ ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ എത്താൻ ഇയാൾ വീട്ടമ്മയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാളെ പിന്തുടർന്ന പൊലീസ് ഫോൺ സഹിതം പിടികൂടുകയായിരുന്നു. ഇതേ രീതിയിൽ ആറോളം സ്ത്രീകളെ ഇയാൾ വലയിൽ വീഴ്ത്താൻ ശ്രമിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ