അക്കൗണ്ടിൽ പണമിടാൻ സമ്മതപത്രം: എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം

അക്കൗണ്ടിൽ പണമിടാൻ സമ്മതപത്രം: എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം : അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് സമ്മതപത്രം വേണമെന്ന എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെങ്കിൽ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം വേണമെന്ന ഉത്തരവ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് എസ്ബിഐ നടപ്പിലാക്കിയത്.

ഉത്തരവ് അനുസരിച്ച് മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് അക്കൗണ്ട് ഉടമയുടെ സമ്മതപത്രം സമർപ്പിക്കുകയോ പണമടയ്ക്കുന്ന സ്ലിപ്പിൽ ഉടമയുടെ ഒപ്പ് രേഖപ്പെടുത്തുകയോ വേണം. പണമടയ്ക്കുന്നയാൾ എസ്ബിഐ ഇടപാടുകാരനാണെങ്കിൽ സമ്മത പത്രം നൽകേണ്ടതില്ല. പകരം സ്വന്തം അക്കൗണ്ട് നമ്പർ സ്ലിപ്പിൽ രേഖപ്പെടുത്തണം. എസ്ബിഐയുടെ മിക്ക ബ്രാഞ്ചുകളിലും പുതിയ പരിഷ്കാരം വ്യക്തമാക്കിബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികൾക്കും വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്ന മക്കൾക്ക് പണം അയച്ചു കൊടുക്കുന്ന മാതാപിതാക്കളുമാണ് പുതിയ ഉത്തരവിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. എസ്ബിഐ അക്കൗണ്ടുള്ളവർ എടിഎം കാർഡുമായി എത്തിയാൽ 40000 രൂപ വരെ മറ്റ് എസ്ബിഐ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. അടിയന്തിര ആവശ്യങ്ങൾക്ക് പണം നിക്ഷേപിക്കാനെത്തുന്നവരെ മടക്കി അയക്കരുതെന്ന നിർദേശവും എസ്ബിഐ നൽകിയിട്ടുണ്ട്.


പുതിയ പരിഷ്കാരത്തിൽ ഇടപാടുകാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആർബിഐയുടെ ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റമെന്നും ഭാവിയില്‍ എല്ലാ ബാങ്കുകളും ഇത് നടപ്പിലാക്കേണ്ടി വരുമെന്നുമാണ് എസ്ബിഐയുടെ വിശദീകരണം. ആര്‍ബിഐയുടെ നിർദേശത്തിൽ അവ്യക്തതകളുണ്ടെന്ന കാര്യവും ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ പ്രധാനം എത്ര രൂപവരെ ഇതര അക്കൗണ്ടിലേക്ക് പണമായി നിക്ഷേപിക്കാമെന്ന കാര്യമാണ്. ഇത് സംബന്ധിച്ച ഒരു വിവരവും നിർദേശത്തിലില്ല. മെഷീന്‍ വഴി പണം ഡെപ്പോസിറ്റ് ചെയ്യുന്നവരുടെ കാര്യത്തിൽ നിയന്ത്രണം എങ്ങനെ സാധ്യമാകുമെന്നും വ്യക്തതയില്ല.

Post a Comment

0 Comments