വ്യാഴാഴ്‌ച, ജനുവരി 10, 2019
പെരുമ്പാവൂര്‍: സി.പി.എം അംഗത്തിന്റെ പിന്തുണയില്‍ വെങ്ങോല പഞ്ചായത്തിലെ ഇടതു മുന്നണിക്കെതിരെ യു.ഡി.എഫ്. അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. അവിശ്വാസം പാസയതോടെ ഇടതിന്റെ പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലൈജു പുറത്തായി. 12 പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. എല്‍.ഡി.എഫിന് 11 വോട്ടുകള്‍ മാത്രമെ ലഭിച്ചുള്ളൂ.

ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. മിനിട്സ് ബുക്കുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ പോയതിനെ തുടര്‍ന്ന് നേരത്തെ അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് നടന്നിരുന്നില്ല. ഇതേതുടര്‍ന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതും ഇന്ന് വോട്ടെടുപ്പ് നടന്നതും.

രണ്ടരകൊല്ലത്തിനു ശേഷം പ്രസിഡന്റാക്കാമെന്ന വാഗ്ദാനം പാര്‍ട്ടി പാലിക്കാത്തതിനെ തുടര്‍ന്ന് സി.പി.എം അംഗമായ സ്വാതി റെജികുമാറാണ് യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തത്. തന്നെ പ്രസിഡന്റാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വാധി നേരത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

23 വാര്‍ഡുകളുള്ള വെങ്ങോല പഞ്ചായത്തില്‍ യു.ഡി.എഫ് 11, എല്‍.ഡി.എഫ് 10 എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സ്വതന്ത്ര അംഗങ്ങളുമുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വനിതയ്ക്കാണ് പഞ്ചായത്ത് പ്രസിഡന്റിന് സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ യു.ഡി.എഫിന് പട്ടികജാതി-പട്ടികവര്‍ഗ വനിതാ അംഗങ്ങളില്ല. അവിശ്വാസം പാസായ സാഹചര്യത്തില്‍ സ്വാതി റെജികുമാറിനെ പ്രസിഡന്റാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ