വെള്ളിയാഴ്‌ച, ജനുവരി 11, 2019
ഉദുമ: ഉദുമ ടൗണില്‍ റെയില്‍വെ ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഉദുമക്കാര്‍ കൂട്ടായ്മ യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. കെ.എസ്.ടി.പി റോഡ് പണി പൂര്‍ത്തിയായതോടെ ഉദുമ ടൗണിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. പലരും കാറും ബൈക്കും റോഡില്‍ നിര്‍ത്തിയാണ് മത്സ്യംവാങ്ങുന്നത്. റെയില്‍വേ ഗേറ്റ് അടച്ചാല്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം മെയിന്‍ റോഡില്‍ വരുന്ന വലിയ വാഹനങ്ങള്‍ പലരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല. ഇത് റോഡരികില്‍ വാഹനം നിര്‍ത്തി മത്സ്യംവാങ്ങുന്നവരുടെ സുരക്ഷയെ ബാധിക്കുന്നു. ഉദുമ സഹകരണ ബാങ്കിന് സമീപം ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പഞ്ചായത്ത് ചെലവില്‍ ഷെഡ് നിര്‍മിച്ച് മത്സ്യവില്‍പ്പന മാറ്റി സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈആവശ്യം ഉന്നയിച്ച്  കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉദുമ പഞ്ചായത്ത് അധികാരികളെ കാണാനും യോഗം തീരുമാനിച്ചു. ഉദുമ ബ്രൈറ്റ് എജുക്കേഷനില്‍ ചേര്‍ന്ന യോഗത്തില്‍ മധു നാഗത്തിങ്കാല്‍ അധ്യക്ഷത വഹിച്ചു. അഡ്മിന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ സ്വാഗതം പറഞ്ഞു. അംഗങ്ങളായ സി.കെ കണ്ണന്‍ പാലക്കുന്ന്, ടി.വി മുരളീധരന്‍ പള്ളം, എന്‍.എ ഭരതന്‍, അഡ്വ. ബാലകൃഷ്ണന്‍ കൊക്കാല്‍, കെ.വി ബാലകൃഷ്ണന്‍, മുജീബ് മാങ്ങാട്, യൂസഫ് റൊമാന്‍സ്, റഹ്മാന്‍ സഫര്‍, കെ. സുരേന്ദ്രന്‍ ഉദുമ, എന്‍. ഷെല്‍വകുമാര്‍, മുസ്തഫ കാപ്പില്‍, കെ.എം ഹസൈനാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ