വെള്ളിയാഴ്‌ച, ജനുവരി 11, 2019
കൊച്ചി: പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തു വിട്ടവരുടെ കാര്യത്തിൽ ഗവർണറും സർക്കാരും ആറുമാസത്തിനകം പുനഃപരിശോധന പൂർത്തിയാക്കണം. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരുമെന്നും ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവിട്ടു.

മഹാത്മാഗാന്ധിയുടെ150ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. കൊലപാതകക്കേസുകളില്‍ ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.


ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 14 വര്‍ഷം ശിക്ഷ വിധിച്ചവരില്‍ ശിക്ഷ പൂര്‍ത്തിയാക്കിയത് വെറും അഞ്ച് പേരായിരുന്നു. പത്ത് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയത് 100 പേരാണ്. ഇങ്ങനെ 105 പേര്‍ മാത്രമാണ് 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരും.

ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളവരാണ്. ചീമേനി തുറന്ന ജയിലില്‍ നിന്ന് 28 പേരും വനിതാ ജയിലില്‍ നിന്ന് ഒരാളും നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111 പേരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേരും ഇളവ് ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ