വ്യാഴാഴ്‌ച, ജനുവരി 17, 2019
കാസര്‍കോട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും നല്‍കി വരുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളോടുള്ള അവഗണനയ്ക്കും വിവേചനങ്ങള്‍ക്കുമെതിരെ സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരും രക്ഷിതാക്കളും മാനേജ്‌മെന്റും ചേര്‍ന്ന് വ്യാഴാഴ്ച നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് തയ്യാറാക്കിയ സമഗ്ര പാക്കേജ് ഈ അധ്യയനവര്‍ഷം തന്നെ നടപ്പിലാക്കുക, അര്‍ഹതയുള്ള വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുക, അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക, 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനവും അര്‍ഹമായ തൊഴിലും നല്‍കുക, കുട്ടികള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ വഴിയും സാമൂഹ്യനീതി വകുപ്പ് മുഖേനയും നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ കൃത്യമായും സമയബന്ധിതമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി നേതൃത്വത്തില്‍ കലക്ടേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

കക്ഷി രാഷ്ട്രീയത്തിനതീതമായി സ്‌പെഷ്യല്‍ സ്‌കൂള്‍ രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും മാനേജ്‌മെന്റുകളും ചേര്‍ന്ന് നടത്തുന്ന സമരം ഒരു ധര്‍മ്മസമരമാണ്. സമരത്തിനാധാരമായ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഈ അധ്യയന വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുന്നതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. ഈ മാസം 25ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ സബ്മിഷനിലൂടെ വിഷയം ഉന്നയിക്കുന്നതിന് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷ്യല്‍ സ്‌കൂള്‍ രക്ഷിതാക്കളുടെ സംസ്ഥാനതല സംഘടനയായ പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ്.പി.നായര്‍, സിപിഐ നേതാവ് ടി.കൃഷ്ണന്‍, എല്‍ജെഡി ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മുബാറക് മുഹമ്മദ്ഹാജി, സംയുക്ത സമരസമിതി ചെയര്‍മാന്‍ എം.സി.ജേക്കബ്, കണ്‍വീനര്‍ എ.ടി.ജേക്കബ്, സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളായ എം.ബി.എം.അഷറഫ്, എന്‍.സുരേഷ്, സിസ്റ്റര്‍ ജിസ്മരിയ, ബീന സുകു, സബിത സന്ദീപ്, സിസ്റ്റര്‍ സജിത, കെ.സി.അബ്ദുള്‍റഹിമാന്‍ കരോടി, സുരേന്ദ്രന്‍, കെ.ചിണ്ടന്‍, എ.എ.അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം ജില്ലാ കലക്ടര്‍ ഡി.സജിത്ത് ബാബുവിന്  സമര്‍പ്പിക്കുകയുണ്ടായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ