വെള്ളിയാഴ്‌ച, മാർച്ച് 29, 2019
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വയനാട്-വടകര മണ്ഡലങ്ങളേയും ഉള്‍പ്പെടുത്താതെ കോണ്‍ഗ്രസിന്റെ 14-ാം സ്ഥാനാര്‍ത്ഥി പട്ടിക. രാഹുല്‍ രണ്ടാം മണ്ഡലമായി വയനാടിനെ തെരഞ്ഞെടുക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതാണ് വടകരയേയും വയനാടിനേയും ബാധിക്കുന്നത്. നേരത്തെ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനമായിരുന്നില്ല. മണ്ഡലത്തില്‍ കെപിസിസി അനൗദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ടി സിദ്ധീക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അതേ സമയം വടകരയില്‍ കെ മുരളീധരന്‍ പ്രചാരണം തുടരുകയാണ്.

ഇതുവരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തീരുമാനം വൈകുന്നതിലെ പ്രതിസന്ധി കേരള നേതാക്കള്‍ അറിയിച്ചെങ്കിലും രാഹുല്‍ മനസ് തുറന്നില്ല. സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായതേയില്ല. എകെ ആന്റണി, കെസി വേണു ഗോപാല്‍, വിഡി സതീശന്‍ എന്നിവര്‍ യോഗത്തിലുണ്ടായിരുന്നുവെങ്കിലും ആരും ഉന്നയിച്ചതുമില്ല. ബിഹാര്‍, ഒഡീഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒതുങ്ങി.

വയനാട് തീരുമാനം വൈകിയാല്‍ തെരഞ്ഞെടുപ്പില്‍ അത് ബാധിക്കുമെന്ന് ആശങ്ക കേരള നേതാക്കള്‍ യോഗത്തിന് ശേഷം രാഹുലിനെ അറിയിച്ചെങ്കിലും മറുപടി ഉണ്ടായില്ല. രാഹുല്‍ സ്ഥാനാര്‍ത്ഥിയായാല്‍ പ്രതിപക്ഷ മുന്നണിയുടെ നേതൃപദവി കോണ്‍ഗ്രസിന് നല്‍കുന്ന കാര്യം പുനരോലോചിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ സിപിഎം നല്‍കിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ