തിങ്കളാഴ്‌ച, ഏപ്രിൽ 29, 2019
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പിലാത്തറ ബൂത്തിൽ വോട്ട് ചെയ്ത പത്മിനി, സെലീന, സുമയ്യ എന്നിവർക്കെതിരെ നടപടിയെടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. റീ പോളിങ് ഈ ഘട്ടത്തിൽ തീരുമാനിക്കാനാകില്ല. തൃക്കരിപ്പൂരിലെ പരാതിയും പരിശോധിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു. നിലവിൽ പഞ്ചായത്ത് അംഗമായ സെലീന സ്ഥാനം രാജിവെക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഓഫീസർമാരും വീഴ്ച വരുത്തി. ഇവർക്കെതിരെ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കളക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പിലാത്തറയിലേത് ഓപ്പൺ വോട്ട് ആണെന്ന സിപിഎം വാദം പൊളിഞ്ഞു.

സെലീനയും സുമയ്യയും വോട്ട് ചെയ്ത ബൂത്തിലെ വോട്ടർമാരല്ലെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി. പത്മിനി രണ്ടുതവണ വോട്ട് ചെയ്തു. രാവിലെ 11 മണിക്കുശേഷം യുഡിഎഫിന്‍റെ പോളിങ് ഏജന്‍റ് ബൂത്തിൽ ഇല്ലായിരുന്നുവെന്നും സ്ഥിരീകരിച്ചു. സുമയ്യ കെ.പി
പോളിങ് ഏജൻറായിരുന്നു. അവർ 5.41ന് വോട്ടു ചെയ്തു. അവർ അവിടുത്തെ വോട്ടറല്ലായിരുന്നു. സെക്ഷൻ 171 C D F പ്രകാരം കേസെടുക്കാൻ കളക്ടർക്ക് നിർദേശം നൽകിയതായും ടിക്കാറാം മീണ പറഞ്ഞു. പിലാത്തറയിലെ ഇടതുമുന്നണി പോളിങ് ഏജന്‍റും കള്ളവോട്ടിന് സഹായിച്ചു. ഇയാൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു.

കാസർകോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തിലാണ് കള്ളവോട്ട് നടന്നുവെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയത്. 1991 വോട്ടർമാർ ആകെ ഉള്ളത്. ഇതിൽ 969 വോട്ട് ചെയ്തു. 88.82 ശതമാനം വോട്ട് രേഖപ്പെടുത്തിയതായും തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നു. കഴിഞ്ഞ തവണത്തെക്കാൾ 5.76 ശതമാനം കൂടുതലാണിത്. കള്ളവോട്ട് നടന്നുവെന്ന വാർത്ത വന്നതോടെ കാസർകോട്, കണ്ണൂർ ജില്ലാ കളക്ടർമാരോട് റിപ്പോർട്ട് തേടിയിരുന്നു. കണ്ണൂർ കളക്ടറുടെ റിപ്പോർട് കിട്ടി. 774-ാം നമ്പർ വോട്ടറായ പദ്മിനി രണ്ടു തവണ വോട്ട് ചെയ്തതായി കണ്ടെത്തി. 5.20 നും 5.47 നുമാണ് ഇവർ വോട്ട് ചെയ്തതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

സെലീന എൻ.പി പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച നിർദേശം നൽകും. സലീന എൻ.പി ( പഞ്ചായത്ത് അംഗം) ആ ബൂത്തിലെ വോട്ടറല്ല . ബൂത്ത് 17 ലെ
882-ാം നമ്പർ വോട്ടറാണ്. അവരും വോട്ട് ചെയ്തു. ഒറിജിനൽ ബൂത്തിൽ വോട്ട് ചെയ്തോയെന്ന് പരിശോധിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ