ശനിയാഴ്‌ച, ജൂൺ 08, 2019
ചെന്നൈ: തമിഴ്‌നാട്ടില്‍ വെള്ളത്തിനു വേണ്ടിയുള്ള വഴക്ക് 33കാരന്റെ ജീവനെടുത്തു. തഞ്ചാവൂരില്‍ ബുധനാഴ്ചയാണ് സംഭവം. അയല്‍വാസിയായ 48കാരനും മൂന്നുമക്കളും പൊതു ടാങ്കില്‍ നിന്നും വലിയതോതില്‍ ജലമൂറ്റിയെടുത്തതിനെ ചൊല്ലിയാണ് വഴക്ക് തുടങ്ങിയത്. ഡി.അനന്ദബാബു എന്നയാളാണ് കൊല്ലപ്പെട്ടത്.

പൊതുടാപ്പില്‍ നിന്ന് അമിതമായി വെള്ളമൂറ്റുന്നതിനെ അനന്ദബാബു ചോദ്യം ചെയ്തു. ഇതോടെയാണ് വഴക്ക് തുടങ്ങിയത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ അനന്ദബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരണമടഞ്ഞുവെന്ന് പോലീസ് പറയുന്നു. വഴക്കിനിടെ ഇയാളുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് വര്‍ധിക്കുകയും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വൈകുകയും ചെയ്യുന്നതോടെ രാജ്യമെങ്ങും ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ ഉഷ്ണക്കാറ്റിന്റെ പിടിയിലാത്. അടുത്തകാലത്ത് പലയിടത്തും ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. വ്യാഴാഴ്ച രാത്രി യു.പിയിലുണ്ടായ ഉഷ്ണക്കാറ്റിലും ഇടിമിന്നലിലും 24 പേരാണ് മരിച്ചത്. 56പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ചൂട് കനത്തു. ടാങ്കറുകളില്‍ എത്തുന്ന കുടിവെള്ളമാണ് പലയിടത്തും ആശ്രയം. ഈ ദിവസങ്ങളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നും വൈകാതെ രാജ്യത്തിന്റെ മറ്റു മേഖലകളിലേക്ക് വ്യാപിക്കുമെന്ന കാലാവസ്ഥ പ്രവചനം പ്രതീക്ഷ നല്‍കുന്നതാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ