ശനിയാഴ്‌ച, ജൂൺ 01, 2019
നീലേശ്വരം: മൃതശരീരം കൊണ്ടുപോകാന്‍ അമിത വാടക ഈടാക്കിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് 20,100 രൂപ പിഴ. കൂടാതെ പരാതിക്കാരന് 2000 രൂപ കോടതി ചിലവ് നല്‍കാനും കാസര്‍കോട് ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം വിധിച്ചു.
നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്തുന്ന രക്ഷകന്‍ ആംബുലന്‍സിന്റെ ഡ്രൈവര്‍ കുന്നുങ്കൈക്കടുത്ത് പാലക്കുന്നിലെ കെ.രതീഷിനാണ് കാസര്‍കോട് ഉപഭോക്തൃ ഫോറം പിഴ വിധിച്ചത്. ഒരുകൊല്ലം മുമ്പ് കോയിത്തട്ടയിലെ മലബാര്‍ മെറ്റല്‍സ് ജീവനക്കാരന്‍ ടി.വിജയന്‍ തന്റെ അടുത്ത ബന്ധുവിന്റെ മൃതശരീരം വടക്കേ പുലിയന്നൂരില്‍ നിന്നും മടക്കര തുരുത്തിയിലേക്ക് കൊണ്ടുപോകാന്‍ രക്ഷകന്‍ ആംബുലന്‍സ് വിളിച്ചു. മൃതശരീരം തുരുത്തിയിലെത്തിച്ചശേഷം രതീഷ് 2500 രൂപ വാടക ആവശ്യപ്പെട്ടു. ഇത്രയും വാടക നിലവിലില്ലെന്ന് വിജയന്‍ അറിയിച്ചുവെങ്കിലും വാടക കുറയ്ക്കാന്‍ രതീഷ് തയ്യാറായില്ല. മൃതശരീരം കയറ്റിയ വകയിലുള്ള വാടക സംബന്ധിച്ച് ഒച്ചപ്പാടുണ്ടാക്കുന്നത് മാനക്കേടായതിനാല്‍ രതീഷ് ചോദിച്ച വാടക തന്നെ വിജയന്‍ നല്‍കി. പിന്നീട് വിജയന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കൂടുതല്‍ വാടക ഈടാക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ഒരാള്‍ മരിച്ചാല്‍ മൃതദേഹം കൊണ്ടുപോയി ഇറക്കുന്ന സമയത്ത് ആരും വാടകത്തര്‍ക്കത്തിന് നിന്നുകൊടുക്കാറില്ല. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ തര്‍ക്കത്തിന് തയ്യാറാവാതെ ചോദിക്കുന്ന വാടക നല്‍കുകയാണ് പതിവ്. ഇത് പല ആംബുലന്‍സ് ഡ്രൈവര്‍മാരും മുതലെടുക്കുന്ന പതിവുണ്ട്. പലപ്പോഴും മരണപ്പെടുന്നവരുടെ അടുത്ത ബന്ധുക്കളായിരിക്കില്ല വാടക നല്‍കുക. ബന്ധുക്കളുടെ സുഹൃത്തുക്കളോ അയല്‍വാസികളോ ആവും വാടക നല്‍കുക.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ